ഇസ്താംബൂള്‍: സൗദി മാധ്യമപ്രവര്‍ത്തകന്റെ തിരോധനവുമായി ബന്ധപ്പെട്ട് നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് തുര്‍ക്കിയിലെ ഇസ്താംബൂളിലെ സൗദി എംബസിയില്‍ വെച്ച് സൗദി സര്‍ക്കാരിന്റെ വിമര്‍ശകനും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജമാല്‍ ഹഷോഗിയെ കാണാതായത്.
ഹഷോഗി സൗദി എംബസിയില്‍ വെച്ച് കൊല്ലപ്പെട്ടെന്ന് കഴിഞ്ഞ ദിവസം തുര്‍ക്കി ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം സൗദി നിഷേധിച്ചു. റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഹഷോഗിയുടെ തിരോധനവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ഞായറാഴ്ച ഉര്‍ദുഗാന്‍ പറഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി എംബസിയിലെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളും എയര്‍പോര്‍ടിലെ രേഖകളും പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാനെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും വിമര്‍ശിച്ച് നിരന്തരം കോളം എഴുതുന്നയാളാണ് ഹഷോഗി. തു
ര്‍ന്ന് സൗദിയുടെ പ്രതികാര നടപടിയില്‍ ഭയന്ന് കഴിഞ്ഞ വര്‍ഷം അദ്ദേഹം രാജ്യം വിട്ടിരുന്നു. യെമന്‍ യുദ്ധത്തിലെ സൗദിയുടെ നിലപാടുകളെയും അടിച്ചമര്‍ത്തല്‍ നയത്തെയുമാണ് അദ്ദേഹം തുറന്നെതിര്‍ത്തിരുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് തന്റെ വിവാഹത്തിന്റെ രേഖകള്‍ ലഭിക്കാനായി അദ്ദേഹം ഇസ്തംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ എത്തിയത്. എന്നാല്‍ എംബസിയിലേക്ക് കയറിയ ശേഷം പുറത്തുവന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതിശ്രുത വധു പറയുന്നത്. അവര്‍ അദ്ദേഹത്തെ കാത്ത് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കോണ്‍സുലേറ്റിനകത്ത് വെച്ച് മനപൂര്‍വം കൊലപ്പെടുത്തിയതായാണ് തുര്‍ക്കി അധികൃതര്‍ പറയുന്നത്.