ധാക്ക: 543 ദിവസത്തെ ഇടവേളകള്‍ക്ക് ശേഷം ബംഗ്ലാദേശില്‍ സ്‌കൂളുകള്‍ തുറന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ കൊറോണ വൈറസിനെതിരായ അടച്ചിടലാണ് ബംഗ്ലാദേശില്‍ ഉണ്ടായത്. 18 മാസമായി അടച്ചിട്ട സ്‌കൂളുകളാണ് ഞായറാഴ്ച തുറന്നത്. കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് കുട്ടികള്‍ സ്‌കൂളിലെത്തിയത്. സ്‌കൂള്‍ ഗേറ്റില്‍ സുരക്ഷ ജീവനക്കാര്‍ കുട്ടികളുടെ താപനില പരിശോധിക്കുകയും സാനിറ്റൈസര്‍ വിതരണം ചെയ്യുകയും ചെയ്തു. മാസ്‌ക് ധരിച്ചാണ് കുട്ടികളും അധ്യാപകരും ക്ലാസിലെത്തിയത്.
പ്രൈമറി തലം മുതലുള്ള ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ കുട്ടികള്‍ പരസ്പരം ആവേശത്തോടെ ആലിംഗനം ചെയ്തപ്പോള്‍ പല സ്‌കൂളുകളും അവരുടെ വിദ്യാര്‍ത്ഥികളെ മിഠായികളും പൂച്ചെണ്ടുകളും നല്‍കിയാണ് സ്വീകരിച്ചത്. 2020 മാര്‍ച്ചിലായിരുന്നു അവസാനമായി സ്‌കൂള്‍ പ്രവര്‍ത്തിച്ചത്. കോവിഡ് ലോക്ക്ഡൗണ്‍ വന്നതോടെ ദശലക്ഷക്കണക്കിന് കുട്ടികളാണ് വിദ്യാര്‍ത്ഥികളാണ് ലോകത്താകമാനം വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരായത്.
കോവിഡ് പ്രതിസന്ധി മൂലം സ്‌കൂളുകള്‍ ദീര്‍ഘകാലം അടച്ചിടല്‍ ദക്ഷിണേഷ്യയിലുടനീളം 430 ദശലക്ഷം കുട്ടികളെ ദോശകരമായി ബാധിച്ചതായി കഴിഞ്ഞയാഴ്ച ഐക്യരാഷ്ട്ര സഭയുടെ യൂണിസെഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കുട്ടികള്‍ അവരുടെ പഠന യാത്രയില്‍ വലിയ തിരിച്ചടിയാണ് നേരിട്ടതെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ണാര്‍ത്ഥത്തില്‍ വിജയിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മിക്ക കുട്ടികള്‍ക്കും ഇന്റര്‍നെറ്റ്, ഓണ്‍ലൈന്‍ ലഭ്യതയുടെ അഭാവവും സ്മാര്‍ട് ഉപകരണങ്ങളുടെ വലിയ വിലയും താങ്ങാന്‍ കഴിയുന്നതല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.