ധാക്ക: അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെയും റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ വിദൂര ദ്വീപുകളിലേക്ക് നാടുകടത്തുന്നത് പുനരാരംഭിക്കാനൊരുങ്ങി ബംഗ്ലാദേശ്. ബംഗാള്‍ ഉള്‍ക്കടലിലെ വിദൂരവും വെള്ളപ്പൊക്ക ഭീഷണിയുള്ളതുമായ ദ്വീപിലേക്കാണ് റോഹിങ്ക്യകളെ നാടുകടത്തുന്നത്. മനുഷ്യാവകാശ സംഘടനകളുടെയും സഹായ ഗ്രൂപ്പുകളുടെയും വിമര്‍ശനങ്ങള്‍ക്കിടയിലും ചിലരെ ഇത്തരത്തില്‍ സ്ഥലം മാറ്റിയെന്നും സംഘടനകള്‍ അവകാശപ്പെടുന്നുണ്ട്.
ഈയാഴ്ച 2000 പേരെ കൂടി ഭഷന്‍ ചാര്‍ ദ്വീപിലേക്ക് മാറ്റുമെന്ന് ഡെപ്യൂട്ടി അഭയാര്‍ത്ഥി കമ്മീഷണര്‍ മൂസെം ഹുസൈന്‍ പറഞ്ഞു. 10 ലക്ഷം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളില്‍ ഒരു ലക്ഷം പേരെ ബംഗ്ലാദേശ് ഈ ദ്വീപിലേക്ക് പുനരധിവസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നാവികസേനയുടെ കപ്പലുകള്‍ വ്യാഴാഴ്ച ഇവരെ ദ്വീപിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മ്യാന്മറിലെ മുസ്ലീം ന്യൂനപക്ഷമായ റോഹിങ്ക്യകളായ 850,000 പേര്‍ ബംഗ്ലാദേശ്-മ്യാന്‍മര്‍ അതിര്‍ത്തിയിലെ ക്യാമ്പുകളില്‍ കൂട്ടമായി തമ്പടിച്ചിരിക്കുകയാണ്. ഇവരില്‍ ഭൂരിഭാഗവും 2017-ല്‍ മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിന്റെ ക്രൂരമായ പീഡനം മൂലം പലായനം ചെയ്തവരാണ്. മ്യാന്മറിലെ അടിച്ചമര്‍ത്തലിനെ വംശഹത്യക്ക് കാരണമാകുമെന്നാണ് ഐക്യരാഷ്ട്രസഭ പറഞ്ഞിരുന്നത്.
അതിര്‍ത്തി കടന്ന് സമീപ രാജ്യമായ ബംഗ്ലാദേശിലേക്ക് ഒഴുകിയെത്തിയ അഭയാര്‍ഥികളെ സ്വീകരിച്ചതിന് ബംഗ്ലാദേശ് പ്രശംസിക്കപ്പെട്ടിരുന്നു. പക്ഷേ അവര്‍ക്ക് സ്ഥിരമായ താമസ സൗകര്യവും വീടുകളും ഒരുക്കുന്നതില്‍ പരാജയപ്പെടുകയും അവരെ തിരിച്ചയക്കുകയാണെന്ന വിമര്‍ശനവും നേരിട്ടിരുന്നു.
????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/KcaSUOBtFi97cUjnUYXVVV