ലഖ്‌നൗ: നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യുന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ സംഘ്പരിവാര്‍ ഗുണ്ടകള്‍ ചേര്‍ന്ന് ക്രൈസ്തവ പള്ളി അടിച്ചുതകര്‍ത്തു. പള്ളിയിലെത്തിയ വിശ്വാസികള്‍ക്കും വൈദികനും നേരെയും മര്‍ദനം അഴിച്ചു വിട്ടു.
ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥനഗര്‍ ജില്ലയില്‍ ഫെബ്രുവരി 19ന് ഹിമാലയന്‍ ഇവാഞ്ചലിക്കല്‍ മിഷനിലാണ് സംഭവം. ഒരു കൂട്ടം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പള്ളിയിലേക്ക് അതിക്രമിച്ചു കടന്ന് ചര്‍ച്ച് തകര്‍ക്കുകയും വിശ്വാസികളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
’50-60 പേരടങ്ങുന്ന ഒരു സംഘം വടികളും ആയുധങ്ങളുമായി വന്ന് ഞങ്ങളുടെ പ്രാര്‍ത്ഥന തടസ്സപ്പെടുത്തി. പള്ളിയില്‍ ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കി മാറ്റുന്നുവെന്ന് ആരോപിച്ച് അവര്‍ എന്നെയും എന്റെ മകനെയും വടികൊണ്ട് അടിച്ചു’- വൈദികനായ സത്യന്‍ ബിശ്വകര്‍മ പറഞ്ഞു. ബജ്റംഗ്ദളിനെതിരെ എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സിദ്ധാര്‍ഥ്നഗര്‍ പോലീസ് വിസമ്മതിച്ചതിനാല്‍ താനും കുടുംബവും നിരന്തരം ഭീതിയിലാണ് കഴിയുന്നതെന്നും പാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇതുവരെയായിരുന്നു പോലീസ് ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ദി വയര്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. പുറത്തുവന്ന് ഫോട്ടോകളും വീഡിയോകളും ബജ്റംഗ് ദള്‍ എങ്ങനെ പള്ളി തകര്‍ത്തുവെന്ന് കാണിക്കുന്നുണ്ടെന്നും വയര്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രദേശത്തെ ചില ദളിത് വിഭാഗത്തില്‍ പെട്ടവര്‍, എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ട്. തങ്ങള്‍ ക്രിസ്തുമതം ആചരിക്കുന്നില്ല, മറിച്ച് പ്രാര്‍ത്ഥിക്കാന്‍ മാത്രമാണ് പള്ളിയിലെത്തുന്നതെന്ന് അവര്‍ ദി വയറിനോട് പറഞ്ഞു. എന്നിരുന്നാലും, പാസ്റ്റര്‍ തങ്ങളെ മതം മാറ്റുകയാണെന്ന് ബജ്റംഗ്ദള്‍ വിശ്വസിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) യുവജന വിഭാഗമായ ബജ്റംഗ്ദളിനെ 2018-ല്‍ യുഎസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി വിഎച്ച്പിയ്ക്കൊപ്പം ”സായുധ മത സംഘടന” ആയി കണക്കാക്കിയിരുന്നു.