കോഴിക്കോട്: സകാത്ത് പ്രവർത്തനങ്ങൾക്ക് സംസ്ഥാന തലത്തിൽ സംഘടിത സംവിധാനമൊരുക്കി കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന ബൈത്തുസ്സകാത്ത് കേരള കഴിഞ്ഞ വർഷം കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഏറ്റെടുത്ത 230 ഭവനങ്ങൾ സമർപ്പിച്ചു. തലശ്ശേരി സർഗം ഓഡിറ്റോറിയത്തിൽ നടന്ന പൗരപ്രമുഖരുടെ സദസ്സിൽ ജമാ അത്തെ ഇസ് ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന് ഭവന സമർപ്പണ പ്രഖ്യാപനം നിർവഹിച്ചു.
സമ്പത്ത് ഒരിടത്ത് കുന്ന് കൂടുന്ന പ്രവണതയാണ് ലോകത്തെ മുഴുവൻ അസമത്വങ്ങളുടെയും കാരണമെന്നും സമ്പന്ന നിൽ ദരിദ്രന് അവകാശം നിർണയിക്കുന്ന സക്കാത്ത് വ്യവസ്ഥ ഈ പ്രവണതയെ തുടച്ചു മാറ്റുമെന്നും ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. സക്കാത്ത് സംഘടിതമായി ശേഖരിച്ചു വിതരണം ചെയ്യുന്നതിൻ്റെ ബഹുമുഖ ഗുണം അനുഭവിച്ചവർ ദൈവിക നീതിയെ ആണ് പ്രതിനിധാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ സംഘടിത സക്കാത്ത് സംവിധാനമാണ് ബൈത്തുസ്സകാത്ത് കേരള. ഭവന നിർമാണം, സ്വയം തൊഴിൽ, വിദ്യാഭ്യാസ സഹായങ്ങൾ, ചികിൽസ, കടബാധ്യത തീർക്കൽ, കുടിവെള്ള പദ്ധതി, റേഷൻ, പെൻഷൻ, തുടങ്ങിയ വിവിധ പദ്ധതികളിലായി കാൽലക്ഷത്തിലേറെ പേർക്ക് ഇതിനകം സഹായം നൽകാൻ ബൈത്തുസ്സകാത്ത് കേരളക്ക് കഴിഞ്ഞിട്ടുണ്ട്.ജമാഅത്തെ ഇസ് ലാമി ജില്ല പ്രസിഡൻ്റ്പി.കെ.മുഹമ്മദ് സാജിദ് നദവി അധ്യക്ഷത വഹിച്ചു. കേരള വഖഫ് ബോർഡ് മെമ്പർ അഡ്വ.പി.വി സൈനുദ്ദീൻ ഇല്യാസ് മൗലവി, നിഷാദ ഇംതിയാസ്, സി.പി.ഹബീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.ജമാഅത്തെ ഇസ്ലാമി ജില്ലാ ഏരിയാ സാരഥികളായ സി.കെ.എ.ജബ്ബാർ, കെ.കെ.മുഹമ്മദ് അസ് ലം, എ.പി. അബ്ദുറഹീം, സി.അബ്ദുന്നാസർ തുടങ്ങിയവർ നേതൃത്വം നൽകി. ഉമർ ആലത്തൂർ സ്വാഗതവും എ.സി.എം.ബഷീർ നന്ദിയും പറഞ്ഞു.