ന്യൂഡല്‍ഹി: അയോധ്യ കേസിന്റെ വാദം കേള്‍ക്കല്‍ എട്ടാം ദിവസവും സുപ്രീം കോടതിയില്‍ തുടരുന്നു. തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിലനിന്നിരുന്നതായി അവകാശവാദമുന്നയിച്ച് റാം ലല്ലയുടെ അഭിഭാഷകന്‍ സി.എസ് വൈദ്യനാഥന്‍ ഇന്ന് രംഗത്തെത്തി. പ്രദേശത്തെ പുരാവസ്തുക്കളും ശിലാഫലകങ്ങളും സൂചിപ്പിക്കുന്നത് ഇവിടെ രാമന്റെ ജന്മസ്ഥലം നിലനിന്നിരുന്നു എന്ന് സൂചിപ്പികക്കുന്നുണ്ടെന്നാണ് അദ്ദേഹം സുപ്രിം കോടതിയില്‍ വാദിച്ചത്.
വാദത്തിനിടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഒരു റിപ്പോര്‍ട്ട് ഉദ്ധരിച്ച് അയോധ്യയിലെ ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നും അദ്ദേഹം വാദിച്ചു. പി.ടി.ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ മുതലകളുടെയും ആമയുടെയും ചിത്രമുണ്ടെന്നും ഇവ രണ്ടും ഇസ്ലാം മതത്തിന് അന്യമാണെന്നുമാണ് വൈദ്യനാഥന്‍ ഇന്ന് കോടതിയില്‍ വാദിച്ചത്. ഓഗസ്റ്റ് ആറിനാണ് കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചത്. കഴിഞ്ഞ മാസം കോടതി നിശ്ചയിച്ച സമിതിയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് വാദം കേള്‍ക്കല്‍ ആരംഭിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്,ജഡ്ജിമാരായ എസ്.എ ബോബോഡെ,ഡി.വൈ ചന്ദ്രചൂഡ,അശോക് ഭൂഷണ്‍,എസ്.എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.