കൊല്‍ക്കത്ത: അസം പൗരത്വ രജിസ്റ്ററില്‍ നിന്നും 40 ലക്ഷത്തോളം പേരെ പുറത്താക്കിയ നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് അസമിലെ ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നതെന്നും പാര്‍ട്ടിക്ക് വോട്ടു ചെയ്യാത്തവരെ തെരഞ്ഞുപിടിച്ച് ഒറ്റപ്പെടുത്തുകയും പുറത്താക്കുകയുമാണ് ബി.ജെ.പി ചെയ്യുന്നതെന്നും അവര്‍ തുറന്നടിച്ചു.
നിരവധി ആളുകളെ വിദേശികളായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അവരെയെല്ലാം തിരികെ അയക്കുകാണ്. ഇതില്‍ നിരവധി സ്ത്രീകളും കുട്ടികളുമുണ്ട്. സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളായി കഴിയുന്ന ജനതയാണിവര്‍. ഇവരെ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ട്. ജനങ്ങളെ ഒറ്റപ്പെടുത്തുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് മാനവികതെ തകര്‍ക്കും. മമത കൂട്ടിച്ചേര്‍ത്തു. വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മമത പറഞ്ഞു. ‘എനിക്ക് പ്രധാനമന്ത്രിയോട് സംസാരിക്കണം, ആ ജനങ്ങളെ രക്ഷപ്പെടുത്തണം. അവരെ ഒറ്റപ്പെടുത്തരുത്’ അവര്‍ പറഞ്ഞു.
അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുന്നതിന്റെ ഭാഗമായി പുറത്തുവിട്ട അന്തിമ പട്ടികയില്‍ നിന്നും 40 ലക്ഷത്തോളം പേര്‍ പുറത്തായിരുന്നു. തിങ്കളാഴ്ച രജിസ്റ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ(ആര്‍.ജി.ഐ) അധികൃതര്‍ പുറത്തിറക്കിയ പട്ടികയിലാണ് വര്‍ഷങ്ങളായി സംസ്ഥാനത്ത് കഴിയുന്ന 40 ലക്ഷത്തോളം പേരെ പുറത്താക്കിയത്.