ന്യൂഡല്‍ഹി: പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് ആശങ്കയിലകപ്പെട്ട് നില്‍ക്കുന്ന അസമിലെ ജനതക്ക് പിന്തുണയും ആശ്വാസവും നല്‍കി ജമാഅത്തെ ഇസ്ലാമി ഹിന്ദ്. എന്‍.ആര്‍.സി പട്ടികയുടെ കരട് പുറത്തിറക്കിയത് മുതല്‍ പൗരന്മാര്‍ നിയമ-സാങ്കേതിക സഹായങ്ങള്‍ നല്‍കി സംഘടന സംവിധാനങ്ങളും വളന്റിയര്‍മാരും കൂടെയുണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമി, അതിന്റെ കീഴിലുള്ള apcr, sio, അസം- കേരള ഘടകങ്ങള്‍ എന്നിവയെ ഉപയോഗിച്ച് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ഒന്നരകോടി വരെ എന്ന് പറയപ്പെട്ടിരുന്ന പട്ടികയിലെ സംഖ്യ 19 ലക്ഷം എന്ന സംഖ്യയിലേക്കെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്.
11 ജില്ലകളിലായി 215 ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിച്ചു. ഓരോ ഹെല്‍പ് ഡെസ്‌കുകളിലും പതിനായിരക്കണക്കിന് ആളുകളാണ് സഹായം തേടിയെത്തിയത്. അസമില്‍ നിന്നു തന്നെയുള്ള 300ാളം പേരടങ്ങിയ ഒരു വളണ്ടിയര്‍ ടീമിനെ തയ്യാറാക്കി പരിശീലനവും നല്‍കി. മൂന്നു ഘട്ടങ്ങളില്‍ ആയി ശില്‍പശാലകളും ട്രെയിനിങും നല്‍കുകയും ചെയ്തു.
2018ല്‍ 40 ലക്ഷത്തിനു മുകളില്‍ ആളുകള്‍ അടങ്ങിയ ലിസ്റ്റ് പുറത്തുവന്നതോടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുകയും ലിസ്റ്റില്‍ പെട്ട ആളുകളെ കണ്ടെത്തി ആവശ്യമായ രേഖകള്‍ തയ്യാറാക്കാന്‍ വേണ്ട എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്തു. ഇനിയും പുറത്താക്കപ്പെട്ടവരെ സഹായിക്കാനായി post nrc പ്രൊജക്റ്റ് നേരത്തെ തന്നെ തയ്യാറാക്കി. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനും വിലയിരുത്താനും ജമാഅത്ത് അഖിലേന്ത്യാ സെക്രട്ടറി മലിക് മുഅതസിം ഖാന്‍ അസം സന്ദര്‍ശിച്ചു.