Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് പ്രക്ഷോഭം: പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി സമരക്കാര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മാറ്റമില്ലാതെ തുടരുമ്പോള്‍ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം ബഗ്ദാദില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു പേരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച സെന്‍ട്രല്‍ ബാഗ്ദാദിലെ തന്ത്രപ്രധാനമായ പാലത്തിന് സമീപമാണ് പ്രതിഷേധ റാലി അരങ്ങേറിയത്. ഇവിടെ വെച്ച് പൊലിസും സമരക്കാരും ഏറ്റുമുട്ടുകയായിരുന്നു. പൊലിസിന്റെ വെടിയേറ്റാണ് രണ്ടു പേര്‍ മരിച്ചത്. മറ്റു രണ്ടു പേര്‍ ടിയര്‍ ഗ്യാസ് കാനിസ്റ്റര്‍ പ്രയോഗം മൂലവുമാണ് കൊല്ലപ്പെട്ടത്. 61 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച മാത്രം ഇവിടെ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.

സുരക്ഷസേന റബ്ബര്‍ ബുള്ളറ്റും തോക്കും ടിയര്‍ഗ്യാസും ഉപയോഗിച്ചാണ് സമരം അടിച്ചമര്‍ത്തുന്നത്. ഒക്ടോബര്‍ ആദ്യത്തില്‍ ആരംഭിച്ച് ഒന്നര മാസം പിന്നിട്ട സമരത്തില്‍ ഇതിനോടകം 300ലധികം പേരാണ് കൊല്ലപ്പെട്ടത്.

തലസ്ഥാന നഗരിയായ ബാഗ്ദാദിലും ഷിയ ഭൂരിപക്ഷ മേഖലകളായ തെക്കന്‍ പ്രവിശ്യകളിലുമാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്മ,അഴിമതി,പൊതുസേവനങ്ങളുടെ അപര്യാപ്തത,രാഷ്ട്രീയ നേതാക്കളുടെ വഞ്ചന,കലഹം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയാണ് ഇറാഖില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത്. ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടിരിക്കുകയാണ്. ഇറാഖില്‍ ഐസിസിനെ പരാജയപ്പെടുത്തിയതായി പ്രഖ്യാപിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ആഭ്യന്തര പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിനായിട്ടില്ല. സര്‍ക്കാര്‍ രാജി വെക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്നാണ് പ്രക്ഷോഭരുടെ നിലപാട്.

Related Articles