Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍: സിവിലിയന്‍ ഭരണമാറ്റം ലക്ഷ്യമിട്ട് പുതിയ ഭരണ സമിതി അധികാരത്തില്‍

കാര്‍തൂം: ഏറെ നാള്‍ നീണ്ട കലുഷിതമായ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് സുഡാനില്‍ പുതിയ ഭരണസമിതി അധികാരത്തിലേറി. ജനങ്ങളുടെ ഭാഗത്തു നിന്നും സൈന്യത്തിന്റെ ഭാഗത്തുനിന്നുമുള്ള നേതാക്കള്‍ സംയുക്തമായി രൂപീകരിച്ച 11 അംഗ സംയുക്ത ഭരണസമിതിയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്.

സൈനിക കൗണ്‍സില്‍ പ്രതിനിധി അബ്ദുല്ല ഹംദോക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മാസങ്ങള്‍ നീണ്ട രൂക്ഷമായ പ്രക്ഷോഭങ്ങളുടെ പരിണിതഫലമായാണ് പുതിയ ഭരണ കൗണ്‍സില്‍ അധികാരത്തിലെത്തിയത്. ബുധനാഴ്ച വൈകീട്ട് തലസ്ഥാനമായ കാര്‍തൂമില്‍ വെച്ച് നടന്ന ചടങ്ങിലാണ് അബ്ദുല്ല അടക്കം 20 അംഗ മന്ത്രിസഭയും അധികാരത്തിലേറിയത്. ‘ശരിയായ കാഴ്ചപ്പാടോടെ, ശരിയായ നയങ്ങളോടെ, ഈ സാമ്പത്തിക പ്രതിസന്ധിയെ പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന്’ അധികാരമേറ്റെടുത്ത ശേഷം ഹംദോക് പ്രതികരിച്ചു.

ആറ് സിവിലയന്‍ അംഗങ്ങളും അഞ്ച് സൈനിക അംഗങ്ങളുമാണ് ഭരണസമിതിയില്‍ ഉള്ളത്. 21 മാസം സൈനിക പ്രതിനിധിയും ബാക്കി 18 മാസം രാജ്യത്ത് ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സിവിലിയന്‍ നേതാവും സമിതിയുടെ തലവനാകും.

തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഈ പരമാധികാര കൗണ്‍സില്‍ ആണ് രാജ്യം ഭരിക്കുക. നീണ്ട 30 വര്‍ഷം സുഡാനില്‍ ഏകാധിപത്യ ഭരണം നടത്തിയ ഉമര്‍ അല്‍ ബാശിറിനെ ജനകീയ പ്രക്ഷോഭത്തിലൂടെ അധികാരത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് അധികാരത്തിലേറിയ ട്രാന്‍സിഷണല്‍ മിലിട്ടറി കൗണ്‍സിലിനെതിരെയും ജനങ്ങള്‍ സമരം നടത്തി. രാജ്യത്ത് തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യ സര്‍ക്കാര്‍ നിലവില്‍ വരണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം.

Related Articles