ലാഹോര്‍: 600ലധികം പാകിസ്താനി യുവതികളെ വിവാഹത്തിനായി ചൈനീസ് പുരുഷന്മാര്‍ക്ക് വിറ്റതായി വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 629ാളം പെണ്‍കുട്ടികളെയും സ്ത്രീകളെയുമാണ് ചൈനയിലേക്ക് കടത്തിയതെന്നാണ് യു.എസ് ആസ്ഥാനമായുള്ള ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദക്ഷിണേഷ്യന്‍ രാജ്യമായ പാകിസ്താനിലെ 200 മില്യണിലധികം ജനങ്ങളില്‍ നടത്തിയ അന്വേഷണത്തിലൂടെയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
രാജ്യത്തെ ദരിദ്രരും ദുര്‍ബലരുമായ ആളുകളെയാണ് ഇത്തരത്തില്‍ ചൂഷണത്തിലൂടെ ചൈനയിലേക്ക് കടത്തിയത്. 2018 മുതല്‍ നടത്തിയ അന്വേഷണത്തിലുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ചൈനയിലെ പുരുഷന്മാര്‍ക്ക് വിവാഹത്തിനായാണ് പണം വാങ്ങി വില്‍പന നടന്നതെന്നാണ് ആരോപണം. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇത്തരം ശൃംഖലകള്‍ക്കെതിരെയുള്ള നടപടിയും നീക്കവും നിര്‍ത്തലാക്കുകയായിരുന്നു. പാകിസ്താന് ചൈനയുമായുള്ള നിലവിലെ മികച്ച ബന്ധം തകരുമോ എന്ന ഭയമാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരത്തില്‍ യുവതികളെ തട്ടിക്കൊണ്ടുപോയ 31 ചൈനീസ് പൗരന്മാര്‍ക്കെതിരെ കഴിഞ്ഞ ഒക്ടോബറില്‍ ഫൈസലാബാദ് കോടതി കേസെടുത്തിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ ഭീഷണി മൂലമോ കൈക്കൂലി വാങ്ങിയത് മൂലമോ പരാതി പുറത്തു പറയാന്‍ തയാറാവാറില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.