ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആതിഥ്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുസ്ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ ഇരട്ടിയായി വര്‍ധിക്കുകയാണ് ചെയ്തത്. എന്നാല്‍ ആക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിലും യു.പി പൊലിസ് ഏറെ പിറകിലാണ്. മിക്ക കേസുകളിലും പ്രതികള്‍ക്കെതിരെ യാതൊരു നടപടിയും എുടത്തിട്ടില്ല. ആക്രമണത്തിന് സര്‍ക്കാരിന്റെ പിന്തുണ കൂടി ഉണ്ടായതോടെയാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനിടയായത്. മക്തൂബ് മീഡിയയാണ് കണക്കുകള്‍ സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഏറ്റവും ഒടുവിലായി 2021 ഡിസംബര്‍ 23ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മൊറാദാബാദില്‍ ഷാബു ഖാന്‍ എന്ന മുസ്ലിം യുവാവിന്റെ കടക്കുനേരെ ആക്രമണം നടത്തുകയും അദ്ദേഹത്തെകൊണ്ട് ജയ് ശ്രീറാം മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്തിരുന്നു. അതിന് മുന്‍പ് ഒക്ടോബര്‍ 31ന് അലീഗഢില്‍ ആമിര്‍ ഖാന്‍ എന്ന തുണിക്കച്ചവടക്കാരന്‍ ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന് സംഘ്പരിവാര്‍ ഗുണ്ടകള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയും വടിയെടുത്ത് അടിക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സെപ്തംബര്‍ 23ന് മഥുരയില്‍ രണ്ട് മുസ്ലീം പുരുഷന്മാരെ മാംസം കൈയില്‍ സൂക്ഷിച്ചു എന്നാരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ഈ മൂന്ന് ആക്രമണങ്ങളും ഉത്തര്‍പ്രദേശിലെ മുസ്ലീം കച്ചവടക്കാരും ചെറുകിട കച്ചവടക്കാരും അവരുടെ മതവിശ്വാസത്തിന്റെ പേരില്‍ എങ്ങിനെ ആക്രമിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.