വാഷിങ്ടണ്‍: 11 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എസിലേക്ക് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് യു.എസ് നീട്ടി. ‘വളരെ അപകടസാധ്യതയുള്ള’ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്കെന്നാണ് യു.എസ് ഇതിനെ വിശേഷിപ്പിച്ചത്. ഇത്തരം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അതിര്‍ത്തി കടന്നെത്തുകയാണെങ്കില്‍ കര്‍ശന പരിശോധന നടത്തുമെന്നും യു.എസ് സ്‌റ്റേറ്റ് വൃത്തങ്ങള്‍ പറഞ്ഞു. 11 രാജ്യങ്ങളുടെ പേരുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഉത്തരകൊറിയയും 10 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ഒക്ടോബറില്‍ ട്രംപ് ഭരണകൂടം 11 രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പശ്ചിമേഷ്യയില്‍ നിന്നും കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നുമുള്ള രാജ്യങ്ങള്‍ക്കായിരുന്നു വിലക്ക്. ഇതിന്റെ കാലാവധി കഴിഞ്ഞ ആഴ്ച അവസാനിച്ചതോടെയാണ് വിലക്ക് വര്‍ധിപ്പിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്.
ഈജിപ്ത്,ഇറാന്‍,ഇറാഖ്,സിറിയ,ലിബിയ,മാലി,ഉത്തരകൊറിയ,സൊമാലിയ,സൗത്ത് സുഡാന്‍,യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ അഭയാര്‍ത്ഥികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളാണ് അമേരിക്ക ഉയര്‍ന്ന അപകട ഭീഷണിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഈ 11 രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ അഭയാര്‍ത്ഥികളുടെ കണക്ക് 40 ശതമാനത്തിലധികമാണ്. ട്രംപ് അധികാരത്തിലേറിയ ഉടന്‍ പ്രഖ്യാപിച്ച ഒന്നായിരുന്നു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിരോധനം.