സന്‍ആ: യെമനിലെ ഹുദൈദയിലെ ജനങ്ങള്‍ വളരെ ഗുരുതരാവസ്ഥയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. സൗദിയുടെ നേതൃത്വത്തില്‍ മേഖലയില്‍ നടക്കുന്ന യുദ്ധത്തെത്തുടര്‍ന്ന് പ്രദേശത്തെ ജനസംഖ്യയിലെ 70 ശതമാനം ആളുകളും അടിയന്തര സഹായം ആവശ്യമുള്ളവരാണെന്ന് യു.എന്‍ ഹെല്‍ത്ത് ഏജന്‍സി മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ മാസം ചെങ്കടല്‍ തീരത്ത് ആക്രമണം ആരംഭിച്ചതിനു ശേഷം ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് രാജ്യം മുന്നോട്ടു പോകുന്നത്. രാജ്യത്തുടനീളം ഏറ്റവും കൂടുതല്‍ കോളറ റിപ്പോര്‍ട്ട് ചെയ്തത് ഹുദൈദയിലാണ്. 14 ശതമാനമാണിത്. 209 പേര്‍ക്ക് ഡിഫ്തീരിയയും 252 പേര്‍ക്ക് പനിയും ബാധിച്ചിട്ടുണ്ട്.
മേഖലയിലെ ജനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളും മെഡിക്കല്‍ സഹായങ്ങളുമില്ലാതെ ഗുരുതരാവസ്ഥയിലാണ്. ഹുദൈദ തുറമുഖം വഴിയെത്തുന്ന സഹായങ്ങള്‍ക്കായി കാത്തിരിക്കുകയാണിവര്‍ ലോകാരോഗ്യ സംഘടന വക്താവ് താരിക് ജെസാറവിക് പറഞ്ഞു. യെമനിലെ വടക്കന്‍ ഗവര്ണറേറ്റുകളെല്ലാം ആശ്രയിക്കുന്ന തുറമുഖം കൂടിയാണ് ഹുദൈദ.