ബെയ്‌റൂത്: സൗദിയില്‍ ആയിരക്കണക്കിന് പേരാണ് വിചാരണ കൂടാതെ ജയിലുകളില്‍ കഴിയുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ (എച്ച്.ആര്‍.ഡബ്ല്യൂ) റിപ്പോര്‍ട്ട്. വിചാരണക്കായി കോടതികളില്‍ ഹാജരാക്കാതെ ആറു മാസം മുതല്‍ ദശാബ്ദങ്ങളായി ജയിലില്‍ കഴിയുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. ഞായറാഴ്ച എച്ച്.ആര്‍.ഡബ്ല്യൂ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ക്കായി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള എന്‍.ജി.ഒ ആണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. സൗദി അറേബ്യയിലെ രാജകുമാരന്റെ ഏകപക്ഷീയമായ തടങ്കലാണിതെന്നും എച്ച്.ആര്‍.ഡബ്ല്യൂ കുറ്റപ്പെടുത്തി.
ആറു മാസമായി കോടതിയില്‍ ഹാജരാക്കാതെ ജയിലുകളില്‍ കഴിയുന്ന 2305 ആളുകളാണുള്ളത്. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള കണക്കുകളാണിത്. 1870 പേര്‍ ഒരു വര്‍ഷത്തിലധികമായും 251 പേര്‍ മൂന്നു വര്‍ഷത്തിലധികമായും ജയിലുകളില്‍ കഴിയുന്നുണ്ട്. ഇവരെല്ലാം ഇപ്പോഴും അന്വേഷണത്തിനു കീഴിലാണെന്നാണ് അധികൃതര്‍ അറിയിച്ചത്. പത്തു വര്‍ഷത്തിലേറെയായി ഒരാളും വിചാരണകൂടാതെ കഴിയുന്നുണ്ട്.
സൗദിയിലെ അറ്റോര്‍ണി ജനറല്‍ ഒന്നുങ്കില്‍ ഇവര്‍ക്കെതിരെയുള്ള ശിക്ഷ നടപ്പാക്കണമെന്നും അല്ലെങ്കില്‍ ഇവരെ എല്ലാവരെയും വിട്ടയക്കണം. ഏകപക്ഷീയമായി ആളുകളെ അറസ്റ്റു ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും എച്ച്.ആര്‍.ഡബ്ല്യൂ മിഡിലീസ്റ്റ് ഡയക്ടര്‍ സാറ ലീഹ് വിറ്റ്‌സണ്‍ പറഞ്ഞു. സൗദിയിലെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ തകര്‍ന്നിട്ടുണ്ടെന്നും അനീതിയാണ് രാജ്യത്ത് നടക്കുന്നതെന്നുമാണ് ഇതിനര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു.