ധാക്ക: സൗദിയില്‍ തൊഴില്‍ തേടിയെത്തുന്ന ബംഗ്ലാദേശികള്‍ അവരുടെ തൊഴിലുടമകളുടെ പീഡനങ്ങള്‍ക്കിരയാവുന്നതായി റിപ്പോര്‍ട്ട്. മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ദുരുപയോഗം ചെയ്യുകയുമാണെന്ന രഹസ്യ റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. സൗദിയിലെ ബംഗ്ലാദേശ് എംബസി അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തത്.
സൗദിയില്‍ ഉടമകളുടെ പീഡനങ്ങള്‍ക്കിരയായവരെ സുരക്ഷിത ഭവനങ്ങളിലേക്ക് മാറ്റുകയാണ് അധികൃതര്‍. ഇത്തരത്തില്‍ നൂറുകണക്കിന് യുവതികളെയാണ് സുരക്ഷ ഭവനങ്ങളിലേക്ക് മാറ്റിയതെന്ന് എംബസി വക്താവ് പറഞ്ഞു.
കടുത്ത മാനസിക ശാരീരിക പീഡനങ്ങള്‍ മൂലം വിവിധ രോഗങ്ങള്‍ പിടിപെട്ട് അവശയായ നിരവധി സ്ത്രീകളാണ് തങ്ങളുടെ സഹായം തേടിയെത്തിയത്. ചിലര്‍ കഠിനമായ ജോലി മൂലവും അധിക്ഷേപവും വാക്കാലുള്ള പ്രവൃത്തികളും സഹിക്കാതെ തൊഴിലിടങ്ങളില്‍ നിന്നും ഒളിച്ചോടിയവരാണ്. ‘സേഫ് ഹൗസ്’ (സുരക്ഷ വീടുകള്‍) അഭയം തേടി ഓടിയെത്തുന്നവരാണിവരെന്നും എംബസി വക്താവ് ധാക്കയില്‍ പറഞ്ഞു. ദിവസവും മൂന്നോ നാലോ സ്ത്രീകള്‍ ഇത്തരത്തില്‍ രക്ഷപ്പെട്ട് അഭയം തേടിയെത്താറുണ്ട്.
സൗദിയിലെ ബംഗ്ലാദേശ് എംബസിയില്‍ വനിത ഉദ്യോഗസ്ഥര്‍ ഇല്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും ഒരു വനിത കൗണ്‍സിലറെ നിയമിക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ജോലിക്കായി സൗദിയിലെത്തുന്ന സ്ത്രീകള്‍ അവരുടെ പാസ്‌പോര്‍ടും മറ്റു രേഖകളും തൊഴിലുടമക്ക് കൈമാറുന്നതിനാല്‍ അവര്‍ക്ക് തിരിച്ചുപോകാന്‍ പാസ്‌പോര്‍ട്ടും മറ്റു രേഖകളും ഇല്ലാത്തതും തടസ്സമാവുന്നു. അതിനാല്‍ തന്നെ അവര്‍ക്ക് ഇവിടെ നിന്നും രക്ഷപ്പെടാനുള്ള സാധ്യതകളും അടയുന്നു. ഇവരുടെ തൊഴിലുടമകളെക്കുറിച്ച് കോടതിയില്‍ പരാതി നല്‍കിയിട്ടും ഇവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിന് കാലതാമസം നേരിടുന്നുണ്ട്. ഇത്തരക്കാരെ താമസിക്കുന്നതിനാണ് ബംഗ്ലാദേശ് സുരക്ഷ വീടുകള്‍ ഒരുക്കിയിരിക്കുന്നത്.