സാംബോങ്ക: ഐ.എസും ഫിലിപ്പീന്‍സ് സൈന്യവും ഏറ്റുമുട്ടുന്നതിനിടെ സ്വന്തം വീടും നാടും നഷ്ടപ്പെട്ട മറാവിയിലെ ആയിരക്കണക്കിന് പേര്‍ ദുരിതത്തില്‍. മറാവിയിലെ തെക്കന്‍ നഗരത്തില്‍ നിന്ന് ഐ.എസിനെ തുരത്തുന്നതിനിടെ വ്യാപക നാശനഷ്ടങ്ങളും ആക്രമണങ്ങളുമാണ് അരങ്ങേറിയത്. ഇതിനിടെ തിരിച്ചു സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും മടങ്ങാനാവാതെ ആയിരത്തോളം ആളുകളാണ് അഭയാര്‍ത്ഥികളായി കഴിയുന്നത്. റെഡ് ക്രോസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമാണ് ആയിരങ്ങള്‍ ദുരിത ദീവിതം നയിക്കുന്നത്. ഈ അഭയാര്‍ത്ഥികള്‍ക്ക് അടിയന്തിര സഹായവും പരിചരണവും ആവശ്യമുണ്ടെന്നും റെഡ്‌ക്രോസ് ചൂണ്ടിക്കാട്ടുന്നു.
അഭയാര്‍ത്ഥികളില്‍ അധികവും ഇപ്പോള്‍ കിഴക്കന്‍ നഗരമായി ലാനോ തടാകത്തിന്റെ സമീപമാണ് താമസിക്കുന്നത്. ബന്ധുക്കളുടെയും ജീവകാരുണ്യ സംഘങ്ങളുടെയും സഹായത്തോടെയാണ് ഇവര്‍ ഇവിടെ കഴിയുന്നത്. ഇവിടെ വളരെ ദയനീയമായ അവസ്ഥയിലാണ് ഇവരുടെ ജീവിതം. ഞെക്കി ഞെരുങി കഴിയുന്ന ഇവര്‍ക്ക് ഉറങ്ങാന്‍ മതിയായ സൗകര്യങ്ങള്‍ പോലുമില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന റേഷന്‍ കൊണ്ടാണ് ഇവര്‍ ഭക്ഷണം കഴിക്കുന്നത്. തകര്‍ക്കപ്പെട്ട തങ്ങളുടെ വീടുകള്‍ പുനര്‍നിര്‍മിക്കാനും തിരിച്ച് തങ്ങളുടെ നാട്ടിലേക്ക് മടങ്ങാനുമാണ് അഭയാര്‍ത്ഥികളെല്ലാം ആഗ്രഹിക്കുന്നത്.
കഴിഞ്ഞ മെയ് 23നാണ് ഫിലിപ്പൈന്‍സ് സൈന്യം ഐ.എസ് തീവ്രവാദികള്‍ക്കെതിരേ പോരാട്ടം ശക്തമാക്കിയത്. മറാവി നഗരം ഐ.എസില്‍ നിന്നും പിടിച്ചെടുക്കുക എന്നതായിരുന്നു ലക്ഷ്യം. യുദ്ധത്തെത്തുടര്‍ന്ന് മേഖലയില്‍ നിന്നും നാലു ലക്ഷം പേരാണ് പുറം രാജ്യങ്ങളിലേക്കും സമീപ നഗരങ്ങളിലേക്കും കുടിയേറിയത്. അഞ്ചു മാസം നീണ്ടു നിന്ന യുദ്ധത്തില്‍ ആയിരം പേരാണ് മരിച്ചു വീണത്. ഇതില്‍ കൂടുതലും തീവ്രവാദികളാണ്. 1400ഓളം പേര്‍ക്കാണ് പരുക്കേറ്റത്. യുദ്ധത്തിനൊടുവില്‍ മറാവി നഗരം ഐ.എസില്‍ നിന്നും തിരിച്ചു പിടിച്ചതായി സൈന്യം അറിയിച്ചിരുന്നു.