അങ്കാറ: അഫ്രിനിലെ വിജയകരമായ സൈനിക നടപടിക്കു ശേഷം തുര്‍ക്കി-സിറിയ അതിര്‍ത്തികളിലേക്ക് സൈനിക നീക്കം വ്യാപിപിക്കുമെന്ന് തുര്‍ക്കി അറിയിച്ചു. ആവശ്യമെങ്കില്‍ വടക്കന്‍ ഇറാഖിലെ വൈ.പി.ജി പോരാളികള്‍ക്കെതിരെ നടപടി ആരംഭിക്കുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. തിങ്കളാഴ്ച റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ എട്ടാഴ്ചയായി നടന്ന സിറിയയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയായ അഫ്രിനിലെ സൈനിക നടപടി പൂര്‍ത്തിയായെന്നും മേഖലയില്‍ നിന്നും കുര്‍ദ് തീവ്രവാദികളെ തുടച്ചു നീക്കിയെന്നും തുര്‍ക്കി അവകാശപ്പെട്ടു. സൈനിക നീക്കം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് അഫ്രിനില്‍ തുര്‍ക്കി മെഡിക്കല്‍-സഹായ വിതരണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഇവിടെ കൊള്ളയടി നടക്കുന്നുണ്ടെന്ന പ്രചാരണത്തെത്തുടര്‍ന്ന് നഗരവാസികള്‍ കൂട്ടമായി പലായനം ചെയ്യുന്നുണ്ട്. വടക്കന്‍ സിറിയയുടെ 400 കിലോമീറ്റര്‍ അകലെയുള്ള ഖമിഷ്‌ലി നഗരം പൂര്‍ണമായും തുര്‍ക്കിയുടെ നിയന്ത്രണത്തിലായെന്നും നേരത്തെ ഇവിടെ കുര്‍ദ് തീവ്രവാദികളുടെ കീഴിലായിരുന്നെന്നും തുര്‍ക്കി അറിയിച്ചു.
സിറിയയുടെ മറ്റു നഗരങ്ങളില്‍ നടന്ന ആക്രമണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അഫ്രിനില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചില്ലെന്നും തുര്‍ക്കി അറിയിച്ചു. കഴിഞ്ഞ ജനുവരി 20നാണ് തുര്‍ക്കി ഇവിടെ സൈനിക നീക്കം ആരംഭിച്ചത്. ഓപറേഷന്‍ ഒലീവ് ബ്രാഞ്ച് എന്നു പേരിട്ട സൈനിക നടപടിയില്‍ ഇതിനോടകം 4000ത്തിനടുത്ത് തീവ്രവാദികളെ അഫ്രിനില്‍ നിന്ന് ഉന്മൂലനം ചെയ്തതായാണ് തുര്‍ക്കി അവകാശപ്പെടുന്നത്. 29 ഗ്രാമങ്ങള്‍ സൈന്യം തീവ്രവാദികളില്‍ നിന്നും മോചിപ്പിച്ചിട്ടുണ്ടെന്നും തുര്‍ക്കി അറിയിച്ചു.
യു.എസ് പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ പിന്തുണയുള്ള പി.കെ.കെ-വൈ.പി.ജി തീവ്രവാദ സംഘങ്ങള്‍ക്കു നേരെയാണ് തുര്‍ക്കി സൈനിക നടപടി ആരംഭിച്ചത്. . 400ഓളം സൈനികര്‍ ഇതിനോടകം ഓപറേഷനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.