ദമസ്‌കസ്: ആഭ്യന്തര യുദ്ധം മാറ്റമില്ലാതെ തുടരുന്ന സിറിയയിലെ ദേരയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍. സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മിലാണ് താല്‍ക്കാലിക വെടിനിര്‍ത്തലിലേര്‍പ്പെട്ടത്. വെള്ളിയാഴ്ച അര്‍ധരാത്രി മുതലാണ് ദേകയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ആയിരക്കണക്കിന് പേരാണ് ഇവിടെ നിന്നും പലായനം ചെയ്യാന്‍ തുടങ്ങിയത്.
വിമതരുടെ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ സൈന്യം ആക്രമണത്തിലൂടെ തിരിച്ചുപിടിക്കാന്‍ തുടങ്ങിയതോടെ നിരവധി പേരാണ് കൊല്ലപ്പെട്ടത്. പതിനായിരങ്ങള്‍ ഇതിനോടകം പലായനം ചെയ്തു. കൂട്ടപലായനത്തെത്തുടര്‍ന്ന് യു.എന്‍ വിഷയത്തിലിടപെട്ടിട്ടുണ്ട്. സര്‍ക്കാര്‍ സൈന്യത്തിന്റെ ക്രൂരതക്കെതിരെ യു.എന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റഷ്യയുടെ നേതൃത്വത്തില്‍ ജോര്‍ദാനില്‍ വച്ച് നടന്ന ചര്‍ച്ചയിലാണ് ഫ്രീ സിറിയന്‍ ആര്‍മി (എഫ്.എസ്.എ) എന്ന പേരിലുള്ള വിമത ഗ്രൂപ്പുമായി താല്‍ക്കാലിക വെടിനിര്‍ത്തലിന് ധാരണയായത്. തുടര്‍ച്ചയായി നടന്ന വ്യോമാക്രമണത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച ഇവിടെ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 11 പേര്‍ കുട്ടികളായിരുന്നു.