ദമസ്‌കസ്: കഴിഞ്ഞ ഏഴു വര്‍ഷമായി സിറിയയില്‍ തുടരുന്ന രൂക്ഷമായ ആഭ്യന്തര യുദ്ധം മൂലം തകര്‍ക്കപ്പെട്ടത് മൂന്ന് മില്യണ്‍ വീടുകള്‍. സിറിയന്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആണ് കഴിഞ്ഞ ദിവസം ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഇതില്‍ ഭൂരിഭാഗം വീടുകളും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ട്.
സിറിയന്‍ സൈന്യത്തിന്റെ ഉപരോധം മൂലം രാജ്യത്ത് 90 ശതമാനം വീടുകളും കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടു. കിഴക്കന്‍ ഗൂതയില്‍ റഷ്യയുടെ നേതൃത്വത്തില്‍ ഉള്‍പ്പെടെ നടന്ന ആക്രമണങ്ങളില്‍ തകര്‍ന്ന വീടുകളുടെ സാറ്റലൈറ്റ് ചിത്രങ്ങളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
റഷ്യ-സിറിയ-ഇറാന്‍ എന്നീ രാജ്യങ്ങളുടെ ഉപരോധം മൂലം തകര്‍ന്നടിഞ്ഞ വീടുകളുടെ കണക്കുകളാണിത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ക്രൂരമായ രീതിയില്‍ ഇവിടെ സൈനികാക്രമണം നടന്നത്. 2011 മാര്‍ച്ച് മുതല്‍ സിറിയയില്‍ യുദ്ധം കലുഷിതമാണ്. തുടര്‍ന്ന് വലിയ അളവില്‍ വീടുകളാണ് ഇവിടെ ബോംബിട്ടും വ്യോമാക്രമണം നടത്തിയും നിശ്ശേഷം തകര്‍ക്കപ്പെട്ടത്. അന്താരാഷ്ട്ര തലത്തില്‍ നിരോധിച്ച ആയുധങ്ങള്‍ ഉപയോഗിച്ചാണ് റഷ്യയുടെ നേതൃത്വത്തിലുള്ള സിറിയന്‍ സഖ്യസേന കിഴക്കന്‍ ഗൂതയിലടക്കം ആക്രമണം നടത്തുന്നത്.