Current Date

Search
Close this search box.
Search
Close this search box.

സാകിര്‍ നായികിന്റെ തലയെടുക്കുന്നവര്‍ സാധ്വി പ്രാചി 50 ലക്ഷം ഇനാം പ്രഖ്യാപിച്ചു

ലഖ്‌നോ: പ്രമുഖ ഇസ്‌ലാമിക പ്രബോധകന്‍ ഡോ. സാകിര്‍ നായികിന്റെ തലയെടുക്കുന്നവര്‍ക്ക് വി.എച്ച്.പി നേതാവ് സാധ്വി പ്രാചി 50 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ റൂര്‍ക്കില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അവര്‍ ഈ പ്രസ്താവന നടത്തിയത്. സാകിര്‍ നായിക് ഒരു മതപ്രബോധകന്‍ ആയതുകൊണ്ടല്ല, മറിച്ച് ഒരു ഭീകരവാദിയായതു കൊണ്ടാണ് താന്‍ പ്രതിഫലം പ്രഖ്യാപിച്ചതെന്നും അവര്‍ ‘ഇന്ത്യന്‍ എക്‌സ്പ്രസി’നോട് പറഞ്ഞു. തനിക്ക് സ്വന്തം നിലക്ക് നല്‍കാന്‍ കഴിയുന്ന തുകയാണ് താന്‍ പ്രഖ്യാപിച്ചതെന്നും അവര്‍ വിശദീകരിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള മദ്‌റസകളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം പ്രഭാഷകരുടെ ഭീകരബന്ധം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും പ്രാചി ആവശ്യപ്പെട്ടു.
തന്റെ ഈ പ്രസ്താവനക്ക് ശേഷം തനിക്ക് ടെലിഫോണിലൂടെ ഭീഷണിയുണ്ടായെന്നും പ്രാചി മാധ്യമങ്ങളോട് പറഞ്ഞു. ഷാഹിദ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ തട്ടിക്കൊണ്ടു പോകുമെന്നാണ് ഭീഷണിപ്പെടുത്തിയത്. വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.
കഴിഞ്ഞ ദിവസം ഹുസ്സൈനി ടൈഗേര്‍സ് എന്ന് അറിയപ്പെടുന്ന ഷിയാ ഗ്രൂപ്പ്  സാകിര്‍ നായികിന്റെ തലക്ക് 15 ലക്ഷം പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം വില്ലനാണെന്നും അദ്ദേഹം പ്രവാചകനെ അപമാനിച്ചെന്നും അദ്ദേഹത്തെ ആരെങ്കിലും കൊല്ലുകയാണെങ്കില്‍ അവര്‍ക്ക് 15 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നും സംഘത്തലവന് സയിദ് കല്‍ബെ ഹുസൈന്‍ നഖ്‌വി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

Related Articles