Current Date

Search
Close this search box.
Search
Close this search box.

സമൂഹത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല ഇസ്‌ലാം: സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: സമൂഹത്തില്‍നിന്നുള്ള ഒളിച്ചോട്ടമല്ല ഇസ്‌ലാം മതമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കോഴിക്കോട് ചേംബര്‍ ഹാളില്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘യുവാക്കളുടെ തിരോധാനവും കേരളത്തിന്റെ ആശങ്കയും’ വിഷയത്തില്‍ നടന്ന ചര്‍ച്ചാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിപ്പിക്കാനാണ് ഇസ്‌ലാം പറയുന്നത്. ആത്മീയ ത്രീവ്രവാദത്തെ സമൂഹം ചെറുക്കണം. സംശയത്തിന്റെ വിത്തുവിതറി കേരളത്തില്‍ ആശങ്കയുണ്ടാക്കാനുള്ള നീക്കം തിരിച്ചറിയണം. ലോകത്ത് ഇസ്‌ലാമോഫോബിയ വലിയ തോതില്‍ പ്രചരിപ്പിക്കപ്പെടുന്നു. സാമ്രാജ്യത്വ ശക്തികളുടെ ബുദ്ധിയാണ് ഇതിന്റെ പിന്നില്‍. മതത്തിന്റെ നല്ല വശങ്ങള്‍ മറച്ചുവെച്ച് ഭീകരത ചിത്രീകരിക്കുന്നു. ഇന്ത്യയുടെ ശക്തമായ ജനാധിപത്യത്തെ ലോകം ബഹുമാനിക്കുന്നു. ഈ സാഹചര്യം ഇല്ലാതാക്കാന്‍ ചില കോര്‍പറേറ്റ് അജണ്ടകള്‍ ലോകത്ത് നടക്കുന്നു. അന്താരാഷ്ട്ര കോര്‍പറേറ്റ് സമൂഹത്തിന്റെ പിടിയില്‍ ലോകം അമരുകയാണ്. അതിന് എരിവ് കൂട്ടാന്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നു. ആത്മീയതക്കുവേണ്ടി അലയുന്നവരെ ഐ.എസ് ചൂണ്ടയിടുന്ന വാര്‍ത്തകള്‍ വരുന്നത് ഗൗരവപരമാണ്. ആത്മീയ തീവ്രവാദത്തിലൂടെ രാജ്യത്തിന് വിദ്യാസമ്പന്നരെ നഷ്ടപ്പെടുന്നതും ഖേദകരമാണ്. മതത്തെ ഒളിച്ചോട്ടമെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ മലിനമായ സമാധാന അന്തരീക്ഷത്തില്‍ മുസ്‌ലിം ലീഗിന് വലിയ ഉത്തരവാദിത്തമാണ് നിര്‍വഹിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്താകമാനം അശാന്തി വിതക്കുകയാണ് ഐ.എസ്. ജനങ്ങള്‍ ഒരിക്കലും സുരക്ഷിതരല്ലെന്ന് വരുത്തുകയാണവര്‍. രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തെ ശത്രു സ്ഥാനത്ത് നിര്‍ത്തി നേട്ടം കൊയ്യുകയാണ് ആര്‍.എസ്.എസ്. ഇതുമൂലം മത ധ്രുവീകരണം നടക്കുകയാണ്. സാക്കിര്‍ നായിക് വിഷയത്തില്‍ മുസ്‌ലീം ലീഗ് എടുത്ത തീരുമാനം ശരിവെക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ആരാണ് കേരളത്തിന്റെ സമാധാന അന്തരീക്ഷം മലിനപ്പെടുത്തിയതെന്ന് തിരിച്ചറിയണം. ഈ വിഷയങ്ങളില്‍ ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയവര്‍ ഉത്തരം പറയണമെന്നും പി.എം. സാദിഖലി പറഞ്ഞു. എം.കെ. മുനീര്‍ എം.എല്‍.എ, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി, അബ്ദുസമദ് പൂക്കോട്ടൂര്‍, അഷ്‌റഫ് കടക്കല്‍, എ. സജീവന്‍, സി.കെ. സുബൈര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles