Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്കിലെ കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം: യൂറോപ്യന്‍ യൂണിയന്‍

ബ്രസ്സല്‍സ്: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങള്‍ വിപുലീകരിക്കാനുള്ള പദ്ധതി നിര്‍ത്തിവെക്കണമെന്ന് ഇസ്രയേല്‍ ഭരണകൂടത്തോട് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ഫലസ്തീനികളുമായി ഉണ്ടാക്കുന്ന ഏത് ഭാവി ഉടമ്പടിക്കും വെല്ലുവിളിയാണ് ഇസ്രയേലിന്റെ കുടിയേറ്റ പ്രവര്‍ത്തനങ്ങളെന്ന് യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഇസ്രയേല്‍ ഭരണകൂടത്തോട് വിശദീകരണം തേടിയിട്ടുണ്ട്. കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ദ്വിരാഷ്ട്ര പരിഹാര ശ്രമങ്ങളെയും സമാധാന സ്ഥാപനത്തെയും തകര്‍ക്കുന്നതാണെന്നും പ്രസ്താവന അഭിപ്രായപ്പെട്ടു.
സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങളെ കുറിച്ചുള്ള സംസാരങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ കുടിയേറ്റ പ്രവര്‍ത്തനങ്ങളെ ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളും ഫലസ്തീന്‍ അതോറിറ്റി അപലപിച്ചിട്ടുണ്ട്.
വെസ്റ്റ് ബാങ്കിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നൂറിലേറെ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിക്കാണ് ഇസ്രയേല്‍ ഭരണകൂടം അംഗീകാരം നല്‍കിയിരിക്കുന്നത്. ഈ വര്‍ഷത്തിന്റെ അവസാനത്തോടെ കുടിയേറ്റ ഭവനങ്ങളുടെ എണ്ണം 12,000ല്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ അധിനിവേശ ഭരണകൂടം കുടിയേറ്റ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നാണ് ഭരണകൂടവുമായി ബന്ധമുള്ള വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ സാധിക്കുന്നത്. വെസ്റ്റ്ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി തയ്യാറാക്കിയ നൂറ് കോടി ഡോളറിന്റെ സുരക്ഷാ പദ്ധതിക്ക് ഇസ്രയേല്‍ പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലിബര്‍മാന്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

Related Articles