മുക്കം : ഗ്രന്ഥകാരനും ഗാനരചയിതാവും ബഹുഭാഷാപണ്ഡിതനുമായ റഹ്മാന്‍ മുന്നൂരിനെ ജന്മനാടായ പാഴൂര്‍ ഗ്രാമം ആദരിച്ചു. പാഴൂര്‍ മിനി സ്‌റ്റേഡിയത്തില്‍ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ ഉപഹാരം നല്‍കി നാടിന്റെ ആദരം സമര്‍പ്പിച്ചു.
പഞ്ചായത്ത് അംഗം ലിനി ചേലക്കല്‍ അധ്യക്ഷത വഹിച്ചു. ഒ അബ്ദുല്ല, പി.ടി കുഞ്ഞാലി, കെ.വി അബൂട്ടി, ബാപ്പു വാവാട്, ഇബ്രാഹിം മേളം, ടി.കെ അബ്ദുറഹ്മാന്‍, എം.കെ അനീസ്, സി.കെ ചന്ദ്രന്‍, വി.ടി.സി ആലിക്കുട്ടി എന്നിവര്‍ സംസാരിച്ചു.
എം.പി അബ്ദുസ്സമദ് സമദാനിയുടെ വീഡിയോ സന്ദേശം പ്രദര്‍ശിപ്പിച്ചു. റഹ്മാന്‍ മുന്നൂറിന്റെ ആശയ ലോകത്തെ കുറിച്ച് വി.പി ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി.’സര്‍ഗയാത്ര’ എന്ന പേരില്‍ റഹ്മാന്‍ മുന്നൂരിനെ കുറിച്ച് തയ്യാറാക്കിയ ദൃശ്യാവിഷ്‌കാരം പ്രദര്‍ശിപ്പിച്ചു. ചടങ്ങില്‍ പാഴൂര്‍ എ.യു.പി സ്‌കൂളില്‍ നിന്നും വിരമിക്കുന്ന അധ്യാപകരായ സത്യന്‍, പുഷ്പവല്ലി എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.
കെ.എം സലാം, ടി.കെ നാസര്‍ ഫഹദ്, അഹമ്മദ്, ഫസല്‍, ടി.കെ റഷീദ്, ഇ അസീസ്, പി.ടി അമീന്‍, ജലീല്‍ പാഴൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
റഹ്മാന്‍ മുന്നൂര് പെയ്തിറങ്ങിയ രാവ്
ശേഷം നടന്ന ഇശല്‍ സന്ധ്യയില്‍ കവിയായും ഗ്രന്ഥകാരനായും, സ്‌ക്രിപ്റ്റ് എഴുത്തുകാരനായും, മാപ്പിളപ്പാട്ട് രചയിതാവായും വിവര്‍ത്തകനായും നാട്ടുകാര്‍ക്കിടയിലും ഇടപ്പെട്ട മേഖലകളിലും അറിയപ്പെടാത്ത ബാപ്പു എന്ന റഹ്മാന്‍ മുന്നൂര് അക്ഷരാര്‍ത്ഥത്തില്‍ പെയ്തിറങ്ങി. രചനകളിലെ വൈവിധ്യവും സൂക്ഷ്മതയും കൊണ്ട് മാപ്പിളപ്പാട്ടിനെ പുതിയ അര്‍ത്ഥ തലങ്ങളിലേക്ക് ആവാഹിച്ച ബാപ്പുവിന്റെ പാട്ടുകള്‍ കേട്ട് ജന്‍മനാട് കോരിത്തരിച്ചു. ‘ പൂജാ പാട്ടുകളല്ല… എന്നു തുടങ്ങുന്ന അര്‍ത്ഥ ഗാംഭീര്യത്താല്‍ ആശയ സംപുഷ്ടമായ ഗാനം ആലപിച്ച് പ്രസിദ്ധ ഗായകന്‍ എം.എ ഗഫൂറാണ് തുടക്കമിട്ടത്. മുന്നുരില്‍ കാറ്റില്‍ നിലംപൊത്തിയ പുളിമരവും, പാഴൂര്‍ ഗ്രൗണ്ടും റഹ്മാന്‍ മുന്നൂരിന്റെ രചനകളിലൂടെ പെയ്തിറങ്ങി. രോഗപീഡകളില്‍ വേദന കടിച്ചമര്‍ത്തി 12 ദിവസം മുമ്പ് രചിച്ച മക്കയെ പറ്റിയുള്ള പാട്ട് ജനം ഹൃദയത്തിലേറ്റി.