കോഴിക്കോട്: മുസ്‌ലിം-ദലിത് പിന്നോക്ക വിഭാഗങ്ങളുടെ ഒരുമിച്ചുളള രാഷ്ട്രീയ മുന്നേറ്റമാണ് രോഹിത് വെമുലയുടെ ജീവത്യാഗത്തിന് ശേഷമുളള വ്യത്യസ്ത പോരാട്ടങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്നതെന്ന് എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ സംഘടിപ്പിച്ച സംവാദം ആവശ്യപ്പെട്ടു. ‘രോഹിത്;കാമ്പസ് രാഷ്ട്രീയവും നവജനാധിപത്യ ഭാവനകളും’എന്ന തലക്കെട്ടില്‍ രോഹിത് വെമുലയുടെ മരണത്തിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി സംഘടിപ്പിക്കപ്പെട്ട ചര്‍ച്ച സംഗമം ഹൈദരാബാദ് ഇഫ്‌ലു കാമ്പസ് ഫാക്കല്‍റ്റി മെമ്പര്‍ ഡോ. പാര്‍ഥസാരഥി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ സവര്‍ണ്ണ മേല്‍ക്കോയ്മയില്‍ അധിഷ്ഠിതമായ ദേശീയതയെ പെരുവിരല്‍ ഉയര്‍ത്തി ചോദ്യം ചെയ്ത് കൊണ്ടാണ് രോഹിത് വെമുല രക്തസാക്ഷിത്വം വരിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രോഹിത് സ്വപ്‌നം കണ്ട ജാതിരഹിത സമൂഹത്തിന്റെ നിര്‍മ്മിതിക്ക് വേണ്ടിയുളള പോരാട്ടങ്ങളായിരുന്നു കഴിഞ്ഞ ഒരു വര്‍ഷക്കാലം ഇന്ത്യന്‍ കാമ്പസുകളില്‍ നിറഞ്ഞുനിന്നത്. ദലിതുകള്‍ അനുഭവിക്കുന്ന പീഢനവും നജീബിന്റെ തിരോധാനവും വ്യത്യസ്ത ധ്രുവങ്ങളിലെ സംഭവങ്ങളല്ല എന്ന് അദ്ദേഹം പറഞ്ഞു.
നവ ലിബറല്‍ വാദങ്ങള്‍ ഉന്നയിച്ച് സമരരംഗത്ത് കടന്നുവരുന്ന ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ കേരളത്തിലെ കാമ്പസുകളിലെ ദലിത്-മുസ്‌ലിം മുന്നേറ്റങ്ങളെ ഭയക്കുകയാണെന്ന് അദ്ധ്യക്ഷത വഹിച്ച എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി പറഞ്ഞു. കേരളത്തില്‍ ഉയര്‍ന്നുവരുന്ന പുതിയ ബഹുജന മുന്നേറ്റങ്ങളെ തടഞ്ഞുനിര്‍ത്താന്‍ മതേതര ഇടതുപക്ഷ ഇടിമുറികള്‍ മതിയാകില്ല എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രശസ്ത സാമൂഹിക പ്രവര്‍ത്തകന്‍ സി.കെ അബ്ദുല്‍ അസീസ്, ദലിത് ചിന്തകന്‍ എം.ബി മനോജ്, നാരായണന്‍ ശങ്കരന്‍, കെ. അഷ്‌റഫ്, ഗിരീഷ് കാവാട്ട്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അംജദ് അലി സ്വാഗതവും റമീസ് ഇ.കെ നന്ദിയും പറഞ്ഞു.