സന്‍ആ: യുദ്ധക്കെടുതി മൂലം പട്ടിണിയും രോഗവും പടര്‍ന്ന് പിടിക്കുകയും, ആവശ്യത്തിന് വിഭവങ്ങള്‍ ഇല്ലാതാകുകയും ചെയ്തതോടെ വന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ് യമന്‍ എന്ന രാഷ്ട്രം. മതിയായ ചികിത്സാ സൗകര്യങ്ങളും, മെഡിക്കല്‍ സ്റ്റാഫും ഇല്ലാത്തത് കാരണം പതിനായിരക്കണക്കിന് കുട്ടികളാണ് മരണത്തിന് കീഴ്‌പ്പെട്ടു കൊണ്ടിരിക്കുന്നത്. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യവും, യമനിലെ ഹൂഥി വിമതരും തമ്മിലുള്ള യുദ്ധത്തില്‍ ഇതുവരെ 1219 കുട്ടികള്‍ കൊല്ലപ്പെട്ട് കഴിഞ്ഞു. ഇതിന് പുറമെയാണ് മതിയായ മരുന്നും, വൈദ്യസഹായവും ഇല്ലാത്തതിനാല്‍ വര്‍ഷം തോറും പതിനായിരക്കണക്കിന് കുട്ടികള്‍ മരിച്ചു വീഴുന്നത്. യുദ്ധം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. അതിസാരം, പോഷകാഹാരക്കുറവ്, ശ്വാസകോശ സംബന്ധമായ അണുബാധ തുടങ്ങിയ തടയാന്‍ കഴിയുന്ന അസുഖങ്ങള്‍ ബാധിച്ച് ആഴ്ച്ച തോറും 1000 കുട്ടികള്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. യമനിലെ 86 ശതമാനം ആളുകളും അടിയന്തിര സഹായം ആവശ്യമുള്ളവരായി മാറി കഴിഞ്ഞു. യുദ്ധം മൂലം ഭൂരിഭാഗം പേര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. കുട്ടികളുടെ ചികിത്സക്കും മറ്റും കൈയ്യിലുള്ള സമ്പത്തെല്ലാം വില്‍ക്കേണ്ട ഗതികേടിലാണ് യമനിലെ മാതാപിതാക്കള്‍.
രോഗവും പട്ടിണിയും വിദ്യാഭ്യാസമില്ലായ്മയും മൂലം കുട്ടികളുടെ ഒരു തലമുറ തന്നെ സമ്പൂര്‍ണ്ണനാശത്തിന്റെ വക്കിലാണുള്ളത്. യമനില്‍ 19 ദശലക്ഷം പേര്‍ക്ക് ശുദ്ധജലം ലഭ്യമല്ല. 14.1 ദശലക്ഷം പേര്‍ ഭക്ഷ്യസുരക്ഷയുടെ മാനദണ്ഡങ്ങള്‍ക്ക് പുറത്താണ്. സമ്പൂര്‍ണ്ണ അരാജകത്വത്തിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്. 20 മാസമായി തുടരുന്ന യുദ്ധത്തില്‍ ഇതുവരെയായി 7000 പേര്‍ കൊല്ലപ്പെട്ട് കഴിഞ്ഞു എന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.