സന്‍ആ: യുദ്ധക്കെടുതി രൂക്ഷമായ യെമനില്‍ പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കുന്നു. ഇവിടെ 500ലധികം ഡിഫ്തീരിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് മുതലുള്ള കണക്കാണിത്.
ഇബ്ബ് ആന്റ് അല്‍ഹുദയ്യ ഗവര്‍ണറേറ്റില്‍ ആണ് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചത്. വായുസമ്പര്‍ക്കത്തിലൂടെയും ശരീരം വഴിയുമാണ് രോഗം പടര്‍ന്നുപിടിക്കുന്നത്. രോഗം പിടിപെട്ടവരില്‍ 10 ശതമാനം പേര്‍ മരണത്തിനു കീഴടങ്ങി. ജനുവരി രണ്ടു വരെയുള്ള കണക്കുപ്രകാരം 46 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
മരുന്നിലൂടെ മാത്രമേ ഡിഫ്തീരിയ പകരുന്നത് തടയാനാകൂ. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ മേഖലയില്‍ മരുന്നു വിതരണവും മെഡിക്കല്‍ ക്യാംപുകളും നടത്തുന്നുണ്ട്. ബാക്ടീരിയ പടര്‍ത്തുന്ന രോഗമായ ഡിഫ്തീരിയ 25 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് യമനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആയിരത്തിലധികം ആളുകളാണ് ഇതിനോടകം യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. യുദ്ധം മൂലം രാജ്യത്തെ ജനസംഖ്യയുടെ 11 ശതമാനും പേരും അഭയാര്‍ത്ഥികളായിട്ടുണ്ട്. രാജ്യത്ത് കഠിനമായ പട്ടിണിയും ആരോഗ്യപ്രശ്‌നങ്ങളും പടര്‍ന്നുപിടിക്കുന്നുണ്ട്.