ന്യൂയോര്‍ക്ക്: അറബ് സഖ്യത്തിന്റെ യമനിലെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സില്‍ റിപോര്‍ട്ട്. അവിടത്തെ സംഘര്‍ഷ മേഖലകളിലെല്ലാം മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നുണ്ടെന്നും അതില്‍ സ്വതന്ത്രമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും റിപോര്‍ട്ട് ആവശ്യപ്പെട്ടു. അവിടത്തെ ജനങ്ങളുടെ 2014 മുതലുള്ള സ്ഥിതി വിവരിക്കുന്ന ദീര്‍ഘമായ റിപാര്‍ട്ട് 2016 ജൂലൈക്കും 2017 ജൂണിനും ഇടയില്‍ സഖ്യത്തിന്റെ 4500ല്‍ പരം വ്യോമാക്രമണങ്ങള്‍ നടന്നതായി വ്യക്തമാക്കുന്നു. പ്രസ്തുത ആക്രമണങ്ങളില്‍ 933 സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും 1400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അപ്രകാരം ഹൂഥി-സാലിഹ് സഖ്യം നടത്തിയ ആക്രമണങ്ങളില്‍ 1143 ആക്രമണങ്ങളില്‍ 280 സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും 420 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യമനിലെ 19 ദശലക്ഷം ആളുകള്‍ മാനുഷിക സഹായം ആവശ്യമുള്ളവരാണെന്നും, അതില്‍ 10 ദശലക്ഷം പേര്‍ക്ക് അടിയന്തിര സഹായം ആവശ്യമാണെന്നും റിപോര്‍ട്ട് വിവരിച്ചു.
മാര്‍ക്കറ്റുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള സംവിധാനങ്ങള്‍ വരെ തകര്‍ക്കുന്ന തരത്തിലുള്ള ആക്രമണമാണ് നടന്നതെന്നും റിപോര്‍ട്ട് പറഞ്ഞു. യമനിലെ സംഘര്‍ഷങ്ങളെ സംബന്ധിച്ച സ്വതന്ത്രമായ അന്താരാഷ്ട്ര അന്വേഷണം നടക്കേണ്ടത് അനിവാര്യമാണെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ സൈദ് ബിന്‍ റഅദ് അല്‍ഹുസൈന്‍ പറഞ്ഞു.