യാംഗോണ്‍: അറാകാന്‍ പ്രവിശ്യയില്‍ അവശേഷിക്കുന്ന മുസ്‌ലിംകളെകൂടി പുറത്താക്കുക എന്ന ലക്ഷ്യത്തോടുകൂടി മ്യാന്മര്‍ സൈന്യം ഗ്രാമങ്ങളെ പൂര്‍ണമായും ഒഴിപ്പിക്കാന്‍ തുടങ്ങിയതായി ബംഗ്ലാദേശിലേക്ക് പുതുതായി എത്തിയ അഭയാര്‍ത്ഥികള്‍ പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം പ്രയാസകരമായ മാനുഷിക സാഹചര്യങ്ങള്‍ തരണം ചെയ്ത് കാല്‍നടയായാണ് ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തുന്നത്. അവരില്‍ പതിനായിരിക്കണക്കിന് ആളുകള്‍ ബംഗ്ലാദേശ് അതിര്‍ത്തിയുടെ ബോഡറിന് അടുത്തെത്തിയിട്ടുണ്ട്. മറുവശത്ത് ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജീവിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ക്യാമ്പുകളെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്.
സൈന്യത്തിന്റെയും ബുദ്ധ തീവ്രവാദികളുടെയും വംശീയ ഉന്മൂലന പ്രവര്‍ത്തനങ്ങളുടെ ഫലമായി അഞ്ച് ലക്ഷത്തിലധികം റോഹിങ്ക്യന്‍ മുസ്‌ലിംകളാണ് കഴിഞ്ഞ സെപ്റ്റംബര്‍ 30ഓടു കൂടി ആട്ടിയോടിക്കപ്പെട്ടത് എന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. അഭയാര്‍ത്ഥികളുടെ എണ്ണം ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദിനേനെ 4000ത്തിനും 5000ത്തനുമിടയിലുള്ള ആളുകള്‍ അതിര്‍ത്തി കടക്കുന്നതായി ബംഗ്ലാദേശ് അറിയിച്ചിരുന്നു.
നൂറുകണക്കിന് അഭയാര്‍ത്ഥികളുടെ കൂടെ ബംഗ്ലാദേശ് മ്യാന്മര്‍ അതിര്‍ത്ഥിയിലുള്ള നാഫ് നദി മുറിച്ചുകടന്ന റഷീദ ബീഗവും മകളും ഇക്കൂട്ടത്തിലുണ്ട്. ഗ്രാമങ്ങളില്‍ ബാക്കിയുള്ളവര്‍ സുരക്ഷിതരായിരിക്കുമെന്ന് മ്യാന്‍മറിലെ മങ്‌ദോ പ്രവിശ്യയിലെ അധികാരികള്‍ ആഴ്ചകള്‍ക്കു മുമ്പ് ഉറപ്പ് നല്‍കിയിരുന്നുവെന്ന് ആട്ടിയോടിക്കപ്പെട്ട അവസാനത്തെ സംഘത്തിലുണ്ടായിരുന്ന റഷീദ ബീഗം പറഞ്ഞു.