മൊസൂള്‍: ഐ.എസുമായുള്ള യുദ്ധത്തിനിടെ തകര്‍ന്നു തരിപ്പണമായ ഇറാഖിലെ മൊസൂള്‍ മഗരം പുന:സൃഷ്ടിക്കാന്‍ കേവലം പത്തുവര്‍ഷമെങ്കിലും സമയമെടുക്കുമെന്ന് യു.എന്നിന്റെ വിദഗ്ദ സംഘം പറഞ്ഞു. പത്തു ലക്ഷത്തിലകം ആളുകളാണ് ഇവിടെ നിന്നും യുദ്ധം മൂലം വീടും നാടും വിട്ടുപോയത്. ഇവരെയെല്ലാം തിരിച്ചുകൊണ്ടു വരിക എന്നത് പ്രയാസമുള്ള കാര്യമാണ്. ദശാബ്ദങ്ങളായി യുദ്ധം തുടരുന്ന ഇവിടെ കഴിഞ്ഞ മൂന്നു വര്‍ഷമായി ഐ.എസിന്റെ നിയന്ത്രണത്തിലായിരുന്നു.
11 മില്യണ്‍ ടണ്ണിന്റെ അവശിഷ്ടങ്ങളാണ് മൊസൂളില്‍ നിന്നും കണ്ടുകിട്ടിയതെന്ന് യു.എന്‍ മൈന്‍ ആക്ഷന്‍ സര്‍വിസ് പ്രോഗ്രാം ഡയറക്ടര്‍ പെര്‍ ലോധമര്‍ പറഞ്ഞു. ജനീവയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങളുടെ കണക്കുകൂട്ടല്‍ പ്രകാരം കിഴക്കന്‍ മൊസൂളിനെ പഴയ രൂപത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മാത്രം പത്തു വര്‍ഷമെടുക്കും’.
സ്‌ഫോടന വസ്തുക്കളുടെ സാന്ദ്രതയും സങ്കീര്‍ണ്ണതയും മൂലം തകര്‍ന്ന പട്ടണത്തെ വൃത്തിയാക്കന്‍ കുറഞ്ഞ സമയം ഒന്നും പോര’. അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇറാഖില്‍ നിന്നും 45000 സ്‌ഫോടക വസ്തുക്കളും മറ്റു ഉപകരണങ്ങളുമാണ് യു.എന്‍ നീക്കം ചെയ്തത്. ഇതില്‍ 25000 എണ്ണം പടിഞ്ഞാറന്‍ മൊസൂളില്‍ നിന്നും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാഖില്‍ യുദ്ധം രൂക്ഷമായിരുന്ന മറ്റു നഗരങ്ങളായ ഫല്ലൂജയിലും സിന്‍ജറിലും ഇതിനായുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച യു.എന്‍ സംഘം ഇവിടെ ഐ.എസിന്റെ യുദ്ധോപകരണങ്ങളുടെ ഒരു ഫാക്ടറി കണ്ടെത്തിയിരുന്നു. ഇവിടെ നിന്നും നിരവധി സ്‌ഫോടന വസ്തുക്കളും മിസൈലുകളും പീരങ്കി ഷെല്ലുകളും ഗ്രനേഡുകളും റോക്കറ്റുകളും രണ്ടര ലക്ഷത്തോളം ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്തിയിരുന്നു.