അങ്കാറ: മാവി മര്‍മര കൂട്ടക്കൊലയിലെ ഇരകളുടെ ബന്ധുക്കള്‍ ഇസ്രായേല്‍ സൈനികര്‍ക്കെതിരെ നല്‍കിയിരുന്ന കേസ് തുര്‍ക്കിഷ് കോടതി തള്ളിക്കളഞ്ഞു. ഗസ്സയിലേക്ക് സഹായവുമായി പോകുകയായിരുന്ന മാവി മര്‍മറ എന്ന കപ്പല്‍ അന്താരാഷ്ട്രാ സമുദ്രാതിര്‍ത്തിയില്‍ വെച്ച് ആക്രമിക്കുകയും 10 തുര്‍ക്കിഷ് ആക്ടിവിസ്റ്റുകളെ കൊന്ന് തള്ളുകയും ചെയ്ത കുറ്റത്തിന് ആരോപണവിധേയമാരിയുന്ന ഇസ്രായേലി സൈനികര്‍ ഇതോടെ കുറ്റവിമുക്തരായി.
തുര്‍ക്കിയും ഇസ്രായേലും തമ്മില്‍ അടുത്തിടെ ഒരു കരാറില്‍ ഒപ്പു വെച്ചത് ചൂണ്ടികാണിച്ച് ഇസ്രായേല്‍ സൈനികര്‍ക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് കഴിഞ്ഞാഴ്ച്ച സര്‍ക്കാര്‍ പ്രോസിക്ക്യൂട്ടര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തുര്‍ക്കി-ഇസ്രായേല്‍ കരാറിന്റെ പേരില്‍ നീതി നിഷേധിക്കരുതെന്ന ഇരകളുടെ ബന്ധുക്കളുടെ ആവശ്യം പക്ഷെ കോടതി തള്ളിക്കളഞ്ഞു.
2010 മേയ് 31-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗസ്സയിലേക്ക് സഹായവുമായി പോവുകയായിരുന്ന മാവി മര്‍മര എന്ന കപ്പല്‍ ഫലസ്തീന്‍ അതിര്‍ത്തിയില്‍ എത്തുന്നതിന് മുമ്പ് ഇസ്രായേല്‍ സൈനികര്‍ തടയുകയും, പത്ത് ആക്ടവിസ്റ്റുകളെ വെടിവെച്ച് കൊല്ലുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇസ്രായേല്‍-തുര്‍ക്കി ബന്ധം തകരുകയും ഇരുരാജ്യങ്ങളും തങ്ങളുടെ അംബാസഡര്‍മാരെ തിരിച്ച് വിളിക്കുകയും ചെയ്തിരുന്നു.
സംഭവത്തിന്റെ പേരില്‍ പിന്നീട് 2013-ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അന്നത്തെ തുര്‍ക്കിഷ് പ്രധാനമന്ത്രി എര്‍ദോഗാനോട് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഇരകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരതുകയുടെ കാര്യത്തിലുള്ള ചര്‍ച്ചകള്‍ എങ്ങുമെത്തിയിരുന്നില്ല. ഇരകളുടെ നഷ്ടപരിഹാരതുക 20 മില്ല്യണ്‍ ഡോളറായി വര്‍ദ്ധിപ്പിക്കാന്‍ ഇസ്രായേല്‍ സമ്മതിക്കുകയും, ഇരുരാഷ്ട്രങ്ങള്‍ തമ്മില്‍ 2014-ല്‍ ഒരു ധാരണയില്‍ എത്തുകയും ചെയ്തിരുന്നു. കൂടാതെ ഇസ്രായേല്‍ സൈനികര്‍ക്കെതിരായ കേസ് പുതിയ ഒരു നിയമത്തിലൂടെ പിന്‍വലിക്കാമെന്ന കരാറിലും ഇരുരാഷ്ട്രങ്ങളും എത്തിച്ചേര്‍ന്നിരുന്നു.