ഇസതാംബൂള്‍: മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ കേന്ദ്രമായ ഖുദ്‌സിലെ മസ്ജിദുല്‍ അഖ്‌സ അപകടാവസ്ഥയിലാണെന്ന് മുസ്‌ലിം നേതാക്കളുടെ മുന്നറിയിപ്പ്. ‘അല്‍ അഖ്സ അപകടത്തില്‍’ എന്ന തലക്കെട്ടില്‍ തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ അറബ് തുര്‍ക്കിഷ് റിലേഷന്‍ സെന്റര്‍ സംഘടിപ്പിച്ച എട്ടാമത് ലീഡേഴ്‌സ് ഫോറത്തിലാണ് നേതാക്കള്‍ ആശങ്ക പങ്കുവെച്ചത്. 30 രാജ്യങ്ങളില്‍ നിന്നായി 500 ലധികം നേതാക്കളും പണ്ഡിതന്മാരും ലീഡേഴ്‌സ് ഫോറത്തില്‍ പങ്കെടുത്തു. അല്‍ അഖ്‌സ അപകടത്തിലാണെന്നതിന്റെ അര്‍ഥം മനുഷ്യത്വം അപകടത്തിലാണെന്നതാണ്. കാരണം വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട ആളുകളോട് എങ്ങനെ സമാധാനത്തോടു കൂടി വര്‍ത്തിക്കാണമെന്ന് നമുക്ക് മാതൃക കാട്ടിതന്നത് അല്‍ അഖ്‌സയാണെന്നും തുര്‍ക്കിയിലെ ഭരണ കക്ഷിയായ എ.കെ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ഫോറത്തില്‍ സംസാരിച്ച യാസീന്‍ അഖ്‌തേ പറഞ്ഞു. ഏതെങ്കിലും ഇസ്‌ലാമിക രാജ്യങ്ങള്‍ ഫലസ്തീനു വേണ്ടി പ്രവര്‍ത്തിക്കാതിരിക്കുകയാണെങ്കില്‍ അവിടെ വിജയമുണ്ടാവുകയില്ലെന്ന് അള്‍ജീരയയിലെ മൂവ്‌മെന്റ് ഓഫ് സൊസൈറ്റി ഫോര്‍ പീസ് പ്രസിഡണ്ട് അബ്ദുറസാഖ് മാക്‌രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂത പുതുവത്സരമായ റോഷ് ഹശാനാഹിനോടനുബന്ധിച്ചുള്ള നിയന്ത്രണത്തിനിടെ 50 പേര്‍ പള്ളിയിലേക്ക് കടക്കാന്‍ ശ്രമിച്ചത് ജറൂസലേമിലും വെസ്റ്റ്ബാങ്കിലും സംഘര്‍ഷത്തിന് കാരണമായിരുന്നു. പുതുവത്സരത്തോടുനുബന്ധിച്ചുള്ള ഒരു മാസത്തെ ഒഴിവിനിടയില്‍ മസ്ജിദിലേക്ക് വരുന്ന ജൂത സന്ദര്‍ശകരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടായത് ഫലസ്തീനികളുമായുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിന് കാരണമായിരുന്നു. പ്രാര്‍ഥനക്കും സന്ദര്‍ശത്തനത്തിനുമുള്ള മുസലിംകളുടെ അവകാശം മസ്ജിദിനകത്തും പരിസരത്തും പോലീസിനെ നിയോഗിച്ച് ഉറപ്പുവരുത്തണമെന്ന് നേരത്തെ ഫലസ്തീന്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മസ്ജിദിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 235 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇവരിലധികപേരും കൊല്ലപ്പെട്ടത് സംഘര്‍ഷത്തിലോ അനധികൃതമായ ആക്രമണങ്ങളിലോ ആയിരുന്നു.
തുര്‍ക്കിയില്‍ നടന്ന അട്ടിമറി ശ്രമങ്ങളെപ്പറ്റി എല്ലാവര്‍ക്കുമറിയാം, തുര്‍ക്കി ഫലസ്തീന് ശക്തമായ പിന്തുണയാണ് നല്‍കികൊണ്ടിരിക്കുന്നതെന്നും തുര്‍ക്കിയുടെ ഈ പിന്തുണ അവസാനിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇവിടെ അട്ടിമറിക്കുള്ള ശ്രമം നടന്നതെന്നും മാക്‌രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ അരികുവത്കരിക്കാന്‍ ലക്ഷ്യംവെച്ചുള്ള പട്ടാള അട്ടിമറിയെയാണ് തുര്‍ക്കി ജനത ചെരുത്തുതോല്‍പ്പിച്ചതെന്ന് ഈജിപ്തിലെ മുര്‍സി സര്‍ക്കാരിന്റെ കാലത്തെ ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി സലാഹ് അബ്ദുല്‍ മഖുസൂദ് പറഞ്ഞു. ഇസ്രായേലിന്റെ ഉപരോധം നീക്കാനും ഗസ്സയെ സഹായിക്കാനും തീരുമാനിച്ചതുകൊണ്ടായിരുന്നു 2013ല്‍ ഈജിപ്തില്‍ മുര്‍സി സര്‍ക്കാരിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറിയയിലെ പ്രശ്‌നത്തെക്കുറിച്ച് സിറിയന്‍ ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് വാലിദ് ഫോറത്തില്‍ സംസാരിച്ചു. ഞങ്ങള്‍ നിങ്ങളെ കൊല്ലാന്‍ വേണ്ടി സിറിയയിലെ പ്രതിപക്ഷ ശക്തികള്‍ റഷ്യക്ക് നല്‍കികൊണ്ടിരിക്കുന്ന സന്ദശമെന്ന് അദ്ദേഹം വ്യക്തമാക്കി. നിങ്ങളുടെ റോക്കറ്റുകളും മിസൈലുകളും യഥാര്‍ത്തില്‍ കുട്ടികളുടെ ശരീരത്തിനുനേരെ ഏശിയയേക്കാമെന്നും എന്നാല്‍ നിങ്ങള്‍ ചരിത്രത്തിലെ ഏറ്റവും ഭീരുക്കളായ വിഭാഗമാണെന്നത് ഞങ്ങള്‍ക്കറിയാമെന്നും വാലിദ് കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം രാജ്യങ്ങളിലെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നതിനായി വര്‍ഷത്തിലൊരിക്കലാണ് മുസ്‌ലിം നേതാക്കള്‍ തുര്‍ക്കിയില്‍ ഒരുമിച്ചുകൂടുന്നത്. രണ്ടു ദിവങ്ങളിലായി നടക്കുന്ന ഫോറം ശനിയാഴ്ച സമാപിക്കും.