മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ കഴിഞ്ഞ മാസം അംഗീകരിച്ച ഭീകരതക്കെതിരെയുള്ള പോരാട്ടവുമായി ബന്ധപ്പെട്ട നിയമത്തിനെതിരെ പ്രതിഷേധവുമായി നൂറുകണക്കിനാളുകള്‍ സൊകോള്‍നീകി പാര്‍ക്കില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മൗലികാവകാശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് പുതിയ നിയമമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. പ്രതിപക്ഷത്തെ എളുപ്പത്തില്‍ ഒതുക്കാനാണ് ഭരണകൂടത്തെ പ്രസ്തുത നിയമം സഹായിക്കുകയെന്നും അവര്‍ പറഞ്ഞു.
പുതിയ ഭേദഗതികള്‍ അടിച്ചമര്‍ത്തല്‍ നയങ്ങളാണെന്നും സെപ്റ്റംബറില്‍ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷത്തിന് മേല്‍ കൂടുതല്‍ സമ്മര്‍ദം സൃഷ്ടിക്കുകയാണത് ചെയ്യുകയെന്നും ആക്ടിവിസ്റ്റുകള്‍ വ്യക്തമാക്കി. പുതിയ നിയമങ്ങള്‍ ഏറെ കടുത്തതാണെന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അഭിപ്രായപ്പെട്ടത്.
ഒരു കൂട്ടം പുതിയ നിയമങ്ങളില്‍ കഴിഞ്ഞ മാസം റഷ്യന്‍ പ്രസിഡന്റ് ഒപ്പുവെച്ചിരുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ശിക്ഷ വര്‍ധിപ്പിക്കുന്ന ബില്ലിലും ഗുരുതരമായ കുറ്റകൃത്യത്തെ കുറിച്ച് വിവരം അറിയിക്കാതിരിക്കുന്നത് ജയില്‍ ശിക്ഷക്ക് അര്‍ഹമാക്കുന്ന കുറ്റമാണെന്ന് വ്യക്തമാക്കുന്ന ബില്ലും അക്കൂട്ടത്തിലുണ്ട്. പുതിയ നിയമ പ്രകാരം മൊബൈല്‍ കമ്പനികള്‍ കോളുകളും ചിത്രങ്ങളും മെസ്സേജുകളും ആറ് മാസത്തേക്ക് സൂക്ഷിക്കേണ്ടതുണ്ട്.