ബെയ്ജിങ്: അമേരിക്കയുടെയും ഇസ്രായേലിന്റെയും എതിര്‍പ്പുകള്‍ മറികടന്ന് ഇന്റര്‍പോള്‍ അംഗത്വം നേടുന്നതില്‍ ഫലസ്തീന് വിജയം. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ ചേര്‍ന്ന ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലിയിലായിരുന്നു വോട്ടെടുപ്പ്. 75 രാഷ്ട്രങ്ങള്‍ ഫലസ്തീനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. ഫലസ്തീന് ഇന്റര്‍പോളില്‍ അംഗത്വം കൊടുക്കുന്നതിനെതിരെ അമേരിക്കയും ഇസ്രായേലും രംഗത്തുവന്നിരുന്നു. ഇസ്രായേലാണ് വലിയ ആശങ്കകള്‍ പ്രകടിപ്പിച്ചത്. ഇന്റര്‍പോളില്‍ അംഗത്വം ലഭിച്ചാല്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെതിരെ യുദ്ധക്കുറ്റം ആരോപിച്ച് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ ഫലസ്തീന് സാധിക്കുമെന്നതാണ് അതിന് കാരണം. ഫലസ്തീന്‍ ഇത് രണ്ടാം തവണയാണ് ഈ അന്താരാഷ്ട്ര സംഘടനയിലെ അംഗത്വത്തിനായി ശ്രമിക്കുന്നത്. ഇന്റര്‍പോളിന്റെ സാങ്കേതിക വിഭാഗം കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനാലാണ് അംഗത്വത്തിനുള്ള ആദ്യ ശ്രമം വിഫലമായത്.
തെരഞ്ഞെടുപ്പ് മാറ്റിവെക്കുക എന്ന ആവശ്യവുമായി അമേരിക്ക രംഗത്തുവന്നതായി ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍മാലികി മുമ്പ് സൂചിപ്പിച്ചിരുന്നു. പരസ്പര വിരുദ്ധമായ രണ്ട് കാര്യങ്ങള്‍ ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലിയുടെ അജണ്ടയില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗത്വത്തിനുള്ള തെരഞ്ഞെടുപ്പ് നടത്താന്‍ ആഴ്ചകള്‍ക്ക് മുമ്പുണ്ടായ എക്‌സികൂട്ടീവ് ബോര്‍ഡിന്റെ തീരുമാനമാണ് ഒന്ന്. തെരെഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന അമേരിക്കയുടെ ആവശ്യമാണ് രണ്ടാമത്തേത്. വോയ്‌സ് ഓഫ് പാലസ്തീന്‍ റേഡിയോയിലെ സംഭാഷണത്തിനിടെ അദ്ദേഹം പറഞ്ഞു.