തെല്‍അവീവ്: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ കുടിയേറ്റം വെളുപ്പിക്കുന്ന നിയമത്തിന് ഇസ്രയേല്‍ നെസറ്റ് അന്തിമമായ അംഗീകാരം നല്‍കി. ഒത്തുതീര്‍പ്പ് നിയമം എന്ന പേരിലാണ് അധിനിവേശ ഭരണകൂടത്തിന്റെ അടുക്കല്‍ നിയമം അറിയപ്പെടുന്നത്. ഭരണഘടനക്കും ജനാധിപത്യത്തിനും വിരുദ്ധമായ നിയമം എന്ന് ബില്ലിനെ വിശേഷിപ്പിച്ച ഇസ്രയേല്‍ പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. ഫലസ്തീനികളുടെ സ്വകാര്യഉടമസ്ഥതയിലുള്ള ഭൂമി കവര്‍ന്നെടുക്കുന്നതിന് നിയമസാധുത നല്‍കുകയാണ് നിയമമെന്നും അവര്‍ വ്യക്തമാക്കി.
52 പ്രതികൂലെ വോട്ടുകള്‍ക്കെതിരെ 60 അനുകൂല വോട്ടുകള്‍ നേടിയാണ് ബില്‍ പ്രാബല്യത്തില്‍ വന്നതെന്ന് അല്‍ജസീറ റിപോര്‍ട്ട് ഇല്‍യാസ് കിറാം പറഞ്ഞു. ഈ നിയമ പ്രകാരം വെസ്റ്റ്ബാങ്കിലെ ഏത് സ്ഥലവും കണ്ടു കെട്ടാന്‍ അധിനിവേശ ഇസ്രയേലിന് സാധിക്കും. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഉണ്ടെങ്കില്‍ പോലും കണ്ടുകെട്ടല്‍ തടയാന്‍ ഫലസ്തീനികള്‍ക്ക് സാധിക്കില്ല.
ഫലസ്തീനികളുടെ സ്വകാര്യ ഭൂമിയില്‍ നിര്‍മിക്കപ്പെട്ട ആമോന കുടിയേറ്റ കേന്ദ്രം ഒഴിപ്പിക്കാന്‍ രണ്ട് വര്‍ഷം മുമ്പ് ഇസ്രയേല്‍ സുപ്രീം കോടതി വിധിച്ചിരുന്നു. അപ്രകാരം ഓഫര്‍ കുടിയേറ്റ കേന്ദ്രത്തില്‍ ഫലസ്തീനികളുടെ സ്വകാര്യ ഭൂമിയില്‍ നിര്‍മിക്കപ്പെട്ട ഒമ്പത് വീടുകള്‍ പൊളിക്കാനും ഇസ്രേയല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത്തരം ഉത്തരവുകള്‍ക്ക് തടയിടുന്നതിനാണ് പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്.
ഈ നിയമം അംഗീകരിക്കാനാവാത്തതും അപലപനീയവും രക്ഷാസമിതിയുടെ 2334ാം പ്രമേയത്തിന് വിരുദ്ധവുമാണെന്ന് ഫലസ്തീന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് നബീല്‍ അബൂറദീന പറഞ്ഞു. കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിന് മുമ്പ് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീനികളുടെ ഭൂമി കവര്‍ന്നെടുക്കുന്നതിന് നിയമപരമായ സാധുത നല്‍കുകയാണ് ചെയ്തിരിക്കുന്നതെന്ന് പി.എല്‍.ഒ എക്‌സിക്യൂട്ടീവ് കമ്മറ്റി ഓഫീസ് സെക്രട്ടറി സാഇബ് അരീഖാത് പറ്ഞ്ഞു. അധിനിവിഷ്ട ഫലസ്തീനിലെ മുഴുവന്‍ കുടിയേറ്റ കേന്ദ്രങ്ങളും നിയമവിരുദ്ധമാണെന്നും യുദ്ധകുറ്റമായിട്ടാണ് ഗണിക്കപ്പെടേണ്ടതെന്നും അദ്ദേഹം പറ്ഞ്ഞു. ഇസ്രയേല്‍ കുടിയേറ്റ പദ്ധതി സമാധാനവും ദ്വിരാഷ്ട്ര പരിഹാരവും ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.