റാമല്ല: ഫലസ്തീനിയന്‍ നാഷണല്‍ ഫണ്ടിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി കൊണ്ട് ഇസ്രയേല്‍ പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലിബര്‍മാന്‍ നടത്തിയ പ്രഖ്യാപനത്തെ ഫലസ്തീന്‍ അതോറിറ്റി അപലപിച്ചു. ഓസ്‌ലോ ഉടമ്പടിയുടെ വ്യക്തമായ ലംഘനമാണ് ഇസ്രയേല്‍ നടപടിയെന്നും അതോറിറ്റി വ്യക്തമാക്കി. ഇസ്രയേലിന്റെ ഈ തീരുമാനത്തെ ഞങ്ങള്‍ പൂര്‍ണമായും നിരാകരിക്കുകയാണ്. ഈ തീരുമാനത്തില്‍ നിന്ന് ഉടന്‍ പിന്നോട്ടടിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഇസ്രയേലുമായുള്ള ഉടമ്പടികളുടെയും നിയമപരമായ ബന്ധങ്ങളുടെയും തകര്‍ച്ചക്ക് വഴിവെക്കുന്ന ഒന്നാണ് അതെന്നതാണ് കാരണം. ഓസ്‌ലോ കരാറിന്റെ സംരക്ഷണത്തിനായി ഈ പ്രഖ്യാപനത്തെ നിരാകരിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ തയ്യാറാവണം. എന്ന് ഫലസ്തീന്‍ അതോറിറ്റിയുടെ പ്രസ്താവന ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് വളരെ സുതാര്യമായും അന്താരാഷ്ട്ര വേദികളുടെ നിരീക്ഷണത്തിലും നടക്കുന്ന ഒന്നാണ് ഫലസ്തീനിയന്‍ നാഷണല്‍ ഫണ്ടെന്നും പി.എല്‍.ഒക്ക് കീഴിലാണ് അത് പ്രവര്‍ത്തിക്കുന്നതെന്നും ഫലസ്തീന്‍ നേതൃത്വം അറിയിച്ചു. അമേരിക്കന്‍ ഭരണകൂടം എല്ലാ കക്ഷികളോടും സംസാരിച്ച് പ്രദേശത്ത് സമാധാനന്തരീക്ഷം ഒരുക്കുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദൂതനെ അയച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സമാധാന നീക്കങ്ങള്‍ക്ക് തുരങ്കം വെക്കാനുള്ള ഇസ്രയേല്‍ ശ്രമമായിട്ടാണ് ഈ പ്രഖ്യാപനത്തെ കാണുന്നതെന്നും ഫലസ്തീന്‍ പ്രസ്താവന സൂചിപ്പിച്ചു.
ഫലസ്തീനിയന്‍ നാഷണല്‍ ഫണ്ട് ഇസ്രയേലിനെതിരെ ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവര്‍ക്ക് സഹായം നല്‍കുന്നുണ്ടെന്നാണ് ലിബര്‍മാന്‍ ആരോപിച്ചത്. ‘ഭീകരപ്രവര്‍ത്തനം’ നടത്തുന്നതിനിടെ തടവിലാക്കപ്പെട്ട ഫലസ്തീനികള്‍ക്കും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും ഈ ഫണ്ട് സാമ്പത്തി സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇസ്രയേലിനകത്തും പുറത്തുമായി ഫണ്ടിന്റെ കീഴിലുള്ള വസ്തുവകകളും വരുമാന സ്രോതസ്സുകളും കണ്ടുകെട്ടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.