തെല്‍അവീവ്: ഫലസ്തീനിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് ദാതാക്കളായ രാഷ്ട്രങ്ങള്‍ നല്‍കുന്ന പണം സായുധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ടെന്ന ആരോപണവുമായി ഇസ്രയേല്‍ പത്രമായ യെദിയോത് അഹരനോത്. ബ്രിട്ടന്‍ ഫലസ്തീന്‍ അതോറിറ്റിക്ക് നല്‍കിയ സാമ്പത്തിക സഹായമാണ് അതിന് തെളിവായി പത്രം ഉദ്ധരിക്കുന്നത്. പല ഫണ്ടുകളും സായുധ ആക്രമണം നടത്തിയവരുടെ പേരില്‍ സ്‌കൂളുകള്‍ നിര്‍മിക്കുന്നതിനാണ് ഉപയോഗപ്പെടുത്തപ്പെടുന്നതെന്നും അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇസ്രയേല്‍ സൈനികര്‍ക്കെതിരെ വെടിയുതിര്‍ക്കാനാണ് പഠിപ്പിക്കുന്നതെന്നും പത്രം വാദിക്കുന്നു.
ഫലസ്തീന്‍ സ്‌കൂളുകള്‍ വിദേശ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി ഇസ്രയേലികള്‍ക്കെതിരെ ആക്രമണത്തിന് പ്രേരിപ്പിക്കുകയാണെന്നും പത്രം ആരോപിച്ചു. ഇസ്രയേലികളെ കൊലപ്പെടുത്തിയ സായുധ ആക്രമണങ്ങള്‍ നടത്തിയവരുടെ പേരിലുള്ള 24 സ്‌കൂളുകള്‍ ഫലസ്തീനിലുണ്ടെന്നും റിപോര്‍ട്ട് വിവരിച്ചു. ഫലസ്തീന്‍ അതോറിറ്റിക്ക് കീഴില്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുപ്പതിനായിരം ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നതിന് 25 ദശലക്ഷം സ്റ്റെര്‍ലിങ് പൗണ്ട് ബ്രിട്ടന്‍ അനുവദിച്ചിരുന്നു റിപോര്‍ട്ട് സൂചിപ്പിച്ചു. ഫലസ്തീനികളെ സഹായിക്കുന്ന രാഷ്ട്രങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം പ്രചരണങ്ങളും റിപോര്‍ട്ടുകളും നല്‍കുന്നത്.