അങ്കാറ: ദ്വിരാഷ്ട്ര പരിഹാരം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഇസ്രയേല്‍ ഭരണകൂടം അവസാനിപ്പിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. അങ്കാറയിലെ പ്രസിഡന്‍ഷ്യല്‍ കോംപഌക്‌സില്‍ ഫലസ്തീന്‍ പ്രസിഡന്റിനോടൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രദേശത്ത് ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനുള്ള മാര്‍ഗം പരമാധികാരമുള്ള സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കലാണെന്നും തുര്‍ക്കി പ്രസിഡന്റ് വ്യക്തമാക്കി. പ്രസ്തുത രാഷ്ട്രത്തിന്റെ തലസ്ഥാനം കിഴക്കന്‍ ഖുദ്‌സായിരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദ്വിരാഷ്ട്ര പരിഹാരം ഫലസ്തീന്‍ ജനതക്ക് വേണ്ടി അഗോള സമൂഹം ഏറ്റെടുക്കേണ്ട ചരിത്രപരമായ ഉത്തരവാദിത്വമാണ്. പ്രദേശത്തെ പ്രതിസന്ധി പരിഹരിക്കുകയും സമാധാനം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നതിന്റെ നേട്ടം ഫലസ്തീനികള്‍ക്കൊപ്പം ഇസ്രയേലിലെ സഹോദരങ്ങള്‍ക്ക് കൂടിയാണ്. ഫലസ്തിന്‍ ജനതയുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്തലാണ് ഈ പ്രദേശത്തെ സമാധാനത്തിന്റെ താക്കോല്‍ എന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഒക്ടോബര്‍ മുതല്‍ക്ക് ഫലസ്തീനികള്‍ക്ക് തുര്‍ക്കിയിലേക്ക് ഇലക്ട്രോണിക് വിസ അനുവദിച്ചുകൊടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഫലസ്തീനികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മുഴുവന്‍ ഫലസ്തീന്‍ ഗ്രൂപ്പുകളോടും ഐക്യപ്പെടാനും അദ്ദേഹം ആഹ്വാനം ചെയ്തു. മുസ്‌ലിം ഉച്ചകോടിയുടെ നിലവിലെ നേതൃത്വമെന്ന നിലക്ക് തുര്‍ക്കിയുടെ ആഹ്വാനത്തെ മുഖവിലക്കെടുക്കണമെന്നും ഫലസ്തീന്‍ ഗ്രൂപ്പുകളോട് എര്‍ദോഗാന്‍ പറഞ്ഞു.
ഫലസ്തീനിലെ നിലവിലെ സ്ഥിതിയെ കുറിച്ച് പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചര്‍ച്ചനടത്തി തുര്‍ക്കി അതിന്റെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ ഫലസ്തീന്‍ ജനതക്ക് മാനുഷിക സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി വെസ്റ്റ്ബാങ്കിലെ തൂബാസിലും ഗസ്സയിലും ഓരോ ആശുപത്രികള്‍ വീതം നിര്‍മിക്കും. ഗസ്സയില്‍ നിര്‍മിക്കുന്ന 320 വീടുകള്‍ക്ക് പുറമെയാണിത്.