വെസ്റ്റ് ബാങ്ക്: ഫലസ്തീനില്‍ സമാധാന നടപടികള്‍ കൈകൊള്ളുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം ഈ നൂറ്റാണ്ടിലെ പ്രഹരമാണെന്ന് ഫലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസ്. ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കില്‍ നടന്ന രാഷ്ട്രീയ നേതാക്കളുടെ സുപ്രധാന യോഗത്തിലാണ് അബ്ബാസ് ട്രംപിന്റെ നടപടിയ അപലപിച്ച് രംഗത്തെത്തിയത്.
ഇസ്രായേലുമായുള്ള പ്രശ്‌നപരിഹാരത്തിന് അമേരിക്ക മധ്യസ്ഥം വഹിക്കുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം ഇതൊരു അന്താരാഷ്ട്ര തലത്തിലുള്ള പ്രശ്‌നമാണെന്നും പറഞ്ഞു.
ഇസ്രായേല്‍- ഫലസ്തീന്‍ ബന്ധത്തിന്റെ അടിസ്ഥാനമായിരുന്ന 1994ലെ ഓസ്ലോ സമാധാന ഉടമ്പടി ഇസ്രായേല്‍ അവസാനിപ്പിച്ചതോടെ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ന്നിരുന്നു. ഇതിനോടെല്ലാം എങ്ങിനെ പ്രതികരിക്കണമെന്ന തന്ത്രങ്ങള്‍ തങ്ങള്‍ പഠിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
യു.എന്നിലെയും ഇസ്രായേലിലെയും യു.എസ് അംബാസിഡര്‍മാരായ നിക്കി ഹാലിയും ഡേവിഡ് ഫ്രെഡ്മാനും അപമാനമാണ്. രണ്ടു പേരും ഇസ്രായേലിനെ ശക്തമായി പിന്തുണക്കുന്നവരും ട്രംപിന്റെ നിയമജ്ഞരുമാണ്. അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രായേലിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകാണ് ഇവര്‍ ചെയ്യുന്നത്. നിന്ദ്യമായ മനുഷ്യനായ ഫ്രെഡ്മാനുമായി യാതൊരു വിധ ചര്‍ച്ചകള്‍ക്കു താന്‍ തയാറല്ലെന്നും മഹ്മൂദ് അബ്ബാസ് പറഞ്ഞു. അതേസമയം, ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള വെസ്റ്റ്ബാങ്കില്‍ വച്ച് നടന്ന യോഗം ഫല്‌സ്തീന്‍ വിമോചന സംഘടനയായ ഹമാസ് ബഹിഷ്‌കരിച്ചു. ഇസ്രായേലിന്റെ അധീനതയിലല്ലാത്ത മറ്റൊരു സ്ഥലത്ത് വച്ച് യോഗം നടത്തണമെന്നും ഹമാസ് ആവശ്യപ്പെട്ടു.