ജറൂസലേം: അമേരിക്കന്‍ എംബസി ജറൂസലേമില്‍ തുറന്നതിനെതിരെ നടന്ന ഫല്‌സ്തീനികളുടെ പ്രക്ഷോഭം കെട്ടടങ്ങിയില്ല. ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം പതിവുപോലെ അതിക്രൂരമായാണ് നേരിടുന്നത്. വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം ഇതിനോടകം 60 കഴിഞ്ഞു. 2700ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഫലസ്തീനിലെ നക്ബ ദിനാചരണത്തിന്റെ 70ാം വാര്‍ഷിക ദിനമായ ചൊവ്വാഴ്ചയും ഇസ്രായേലിന്റെ നരനായാട്ടാണ് തുടരുന്നത്.
1948ല്‍ ഇസ്രായേല്‍ അധനിവേശത്തിന്റെ ഫലമായി കൂട്ടപ്പലായനം ചെയ്യേണ്ടി വന്ന ദിനത്തെയാണ് ഫലസ്തീനികള്‍ ‘നക്ബ’ എന്നു വിശേഷിപ്പിക്കുന്നത്. പതിനായിരങ്ങളെയാണ് അന്ന് അവരുടെ ജന്മനാട്ടില്‍ നിന്നും ഇസ്രായേല്‍ പുറത്താക്കിയത്. ഫലസ്തീനികളെ ആട്ടിയോടിച്ച് രൂപീകരിച്ചതിനാല്‍ മെയ് 14 ഇസ്രായേല്‍ സ്ഥാപക ദിനമായാണ് ആചരിക്കുന്നത്. ഇതോടെ നക്ബയുടെ 70ാം വാര്‍ഷികവും ഫലസ്തീനില്‍ മറ്റൊരു ദുരന്ത ദിനമായി രേഖപ്പെടുത്തിയിരിക്കുകയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കനത്ത പ്രതിഷേധം വകവെക്കാതെയുള്ള ട്രംപിന്റെ എംബസി മാറ്റം നടത്തിയ ആ ദിവസമായിരുന്നു തിങ്കളാഴ്ച. ഇസ്രായേല്‍- ഫലസ്തീന്‍ സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വെച്ച് ജറൂസലേമിലെ ഇസ്രായേലിന്റെ തലസ്ഥനമായി ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. അന്നു തുടങ്ങിയ ഫലസ്തീനികളുടെ പ്രക്ഷോഭ പരിപാടികള്‍ ഇപ്പോഴും തുടരുകയാണ്.
കിഴക്കന്‍ ജറൂസലേമിലും ഗസ്സയിലും വെസ്റ്റ് ബാങ്കിലും നക്ബ ദിനം കറുത്ത ദിനമായാണ് ആചരിച്ചത്. കടകളെല്ലാം അടച്ചും പണിമുടക്കിയുമാണ് ചൊവ്വാഴ്ച ഫലസ്തീനികള്‍ ആചരിച്ചത്. രാജ്യത്ത് ദേശീയ ദു:ഖാചാരണവും നടത്തി. സ്‌കൂളുകളും സര്‍വകലാശാലകളും ബാങ്കുകളും സ്വകാര്യ-പൊതു കച്ചവടസ്ഥാപനങ്ങളും പണിമുടക്കിന്റെ ഭാഗമായി അടഞ്ഞു കിടന്നു. യു.എന്നടക്കം വിവിധ രാജ്യങ്ങള്‍ ഇസ്രായേലിന്റെ ക്രൂരതകള്‍ക്കെതിരെ പരസ്യമായി രംഗത്തു വന്നിട്ടുണ്ട്.