ജറൂസലം: ജറൂസലേമില്‍ ഇസ്രായേലിന്റെ കൈയേറ്റവും ജൂതവത്കരണവും നിര്‍ബാധം തുടരുന്നു. ജറൂസലേമിലും ഹെബ്രോണിലുമാണ് കുടിയേറ്റം ഇപ്പോള്‍ വ്യാപകമായി നടക്കുന്നതെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ദേശീയ ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേല്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് വ്യാപക കുടിയേറ്റം നടക്കുന്നത്.
ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മൗനാനുവാദത്തോടെ ഇതിനായി ഇസ്രായേലിലേക്ക് പ്രവേശിക്കാനുള്ള നിയമ ഭേദഗതിയും ഇസ്രായേല്‍ തയാറാക്കിയിട്ടുണ്ട്. നിശബ്ദമായ വംശീയ ശുദ്ധീകരണ നയമാണിത്. കൈയേറ്റ സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും അവിടെ സ്ഥിരതാമസമാക്കുകയുമാണ് ഇസ്രായേലിന്റെ ലക്ഷ്യം.
ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിന്റെ തലസ്ഥാനമായി ജറൂസലേമിനെ പ്രഖ്യാപിച്ചതിനു ശേഷമാണ് ഇസ്രായേല്‍ ജൂത കുടിയേറ്റം ശക്തമാക്കിയത്. വെസ്റ്റ് ബാങ്കിലെയും ജറൂസലേമിലെയും ഫലസ്തീനികളെ ലക്ഷ്യമിട്ടാണ് നടപടി. ഇവിടെയുള്ള ഫലസ്തീനികളെ അവിടെ നിന്നു പുറത്താക്കിയും അവരുടെ വീടുകള്‍ തകര്‍ത്തുമാണ് കൈയേറ്റേം വ്യാപകമാക്കുന്നത്. മേഖലയില്‍ സമാധാനം സ്ഥാപിക്കാനുള്ള ആഹ്വാനം തള്ളിക്കളഞ്ഞാണ് കൈയേറ്റമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.