ജനീവ: 2018 ആരംഭിച്ച് ജനുവരി പകുതിയായപ്പോഴേക്കും സിറിയയിലെ കിഴക്കന്‍ ഗൂതയില്‍ പൊലിഞ്ഞത് മുപ്പതോളം കുഞ്ഞു ജീവനുകള്‍. ജനുവരി 15 വരെയുള്ള കണക്കാണിത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടരുന്ന ഉപരോധം രണ്ടു ലക്ഷത്തിലേറെ കുഞ്ഞുങ്ങളെയാണ് വിവിധ രൂപത്തില്‍ ബാധിച്ചിരിക്കുന്നതെന്ന് യുനിസെഫ് പറഞ്ഞു.
പുതുവര്‍ഷത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെക്കുറിച്ച്് പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും വെച്ചുപുലര്‍ത്തുമ്പോള്‍ സിറിയയിലെ രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ നഷ്ടപെട്ട് വിലപിക്കുകയാണെന്ന് യൂനിസെഫ് പ്രതിനിധി പറഞ്ഞു.
120 കുട്ടികള്‍ ഇവിടെ അടിയന്തിര സഹായം ആവശ്യമുള്ളവരാണ്. സിറിയയില്‍ ദുരിതമനുഭവിക്കുന്ന ഇത്തരം കുട്ടികള്‍ക്ക് ലോകത്തെങ്ങുമുള്ളവര്‍ മെഡിക്കല്‍ സഹായവും അടിയന്തിര രക്ഷാപ്രവര്‍ത്തനവും നടത്തണം. സിറിയയിലെ യൂനിസെഫ് പ്രതിനിധി ഫ്രാന്‍ ഇക്വിസ പറഞ്ഞു. 2012 ഡിസംബര്‍ മുതല്‍ മേഖല സിറിയയുടെയും സഖ്യസേനയുടെയും ഉപരോധത്തിലാണ്.
നാലു ലക്ഷം ജനങ്ങളാണ് കിഴക്കന്‍ ഗൂതയില്‍ മാത്രം ഉപരോധം മൂലം പ്രയാസപ്പെടുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കിഴക്കന്‍ ഗൗതയില്‍ ഉപരോധ സേനയുടെ വ്യോമാക്രമണങ്ങള്‍ വര്‍ധിച്ചതായി യു.എന്‍ മനുഷ്യാവകാശ സംഘടന പറഞ്ഞു.