ഗസ്സ സിറ്റി: ഗസ്സയില്‍ ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ നടത്തുന്ന ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിനെ ഇസ്രായേല്‍ യുദ്ധത്തിനു സമാനമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ചകളില്‍ ഫലസ്തീനികള്‍ നടത്തുന്ന മാര്‍ച്ച് അഞ്ചാം വാരത്തിലേക്ക് പ്രവേശിക്കവെയാണ് ഇസ്രായേല്‍ മാര്‍ച്ചിനെ അടിച്ചമര്‍ത്താന്‍ പുതിയ പ്രഖ്യാപനവുമായി രംഗത്തു വന്നത്.
പ്രതിഷേധത്തിനിടെ ഇതിനോടകം 45 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലിന്റെ അധിനിവേശത്തിനും കടന്നാക്രമങ്ങള്‍ക്കുമെതിരെയാണ് മാര്‍ച്ച് നടത്തുന്നത്. ഇതിനെയാണ് യുദ്ധത്തിന്റെ അവസ്ഥയാക്കി മാറ്റാന്‍ ഇസ്രായേല്‍ ശ്രമിക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇസ്രായേല്‍ സൈന്യം നടത്തുന്നതെന്നും വ്യാപക വിമര്‍ശനമുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 30നാണ് ഗസ്സ നിവാസികള്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ പ്രതിഷേധം ആരംഭിച്ചത്. അവരുടെ ജന്മഭൂമി തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ടും ഇസ്രായേലിന്റെ കുടിയേറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും അറസ്റ്റു ചെയ്ത ഫലസ്തീനികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുമാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
മാര്‍ച്ചിനു നേരെ കനത്ത ആക്രമണമാണ് ഇസ്രായേല്‍ സൈന്യം നടത്തിയത്. സമരക്കാര്‍ക്കു നേരെ തോക്കും മിസൈലുകളും ബോംബുകളുമുപയോഗിച്ചാണ് മാര്‍ച്ചിനെ നേരിടുന്നത്. മാര്‍ച്ചിനു നേരെ യാതൊരു മനുഷ്യാവകാശ നിയമവും സ്വീകരിക്കില്ലെന്നാണ് ഇസ്രായേല്‍ അറിയിച്ചത്. ഇതിനോടകം 5,500 ഫലസ്തീനികള്‍ക്ക് ഇസ്രായേലിന്റെ ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. എങ്കിലും എല്ലാ വെള്ളിയാഴ്ചയും മാര്‍ച്ച് കൂടുതല്‍ ശക്തമായി തുടരുകയാണ്.