ന്യൂയോര്‍ക്ക്: 2013, 2014 വര്‍ഷങ്ങളില്‍ ഉണ്ടാക്കിയ കരാറുകളിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ ഖത്തര്‍ തയ്യാറാവാത്തതാണ് ഗള്‍ഫ് പ്രതിസന്ധിക്ക് കാരണമായതെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍. നാല് ഉപരോധ രാഷ്ട്രങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഖത്തര്‍ ഉത്തരം ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരപ്രവര്‍ത്തനം തടയുക, ഭീകരതക്ക് സാമ്പത്തിക സഹായം ചെയ്യാതിരിക്കുക, ഭീകരര്‍ക്ക് അഭയം നല്‍കാതിരിക്കുക, വിദ്വേഷ പ്രസ്താവനകളും പ്രേരണകളും അവസാനിപ്പിക്കുക, മറ്റു രാഷ്ട്രങ്ങളുടെ ആഭ്യന്തരത്തില്‍ ഇടപെടാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഖത്തറിന് മുമ്പില്‍ ഉപരോധക്കാര്‍ വെച്ചിട്ടുള്ളതെന്നും ഖത്തറുകാര്‍ അവ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൗദി മന്ത്രി പറഞ്ഞു. ഖത്തര്‍ ഈ അടിസ്ഥാനങ്ങള്‍ പാലിക്കാത്തതാണ് ഖത്തറിന്റെ മുമ്പില്‍ ആവശ്യങ്ങളുടെ പട്ടിക സമര്‍പ്പിക്കാന്‍ ഉപരോധ രാഷ്ട്രങ്ങളെ പ്രേരിപ്പിച്ചത്. പരിഹാര മാര്‍ഗം ഖത്തറിന്റെ മുമ്പില്‍ വളരെ വ്യക്തമാണ്. എന്നും ജുബൈര്‍ വ്യക്തമാക്കി.
ജൂലൈ 24ന് ഖത്തറിന് മുമ്പില്‍ ഉപരോധക്കാര്‍ വെച്ച ആവശ്യങ്ങളുടെ പട്ടികയില്‍ 13 കാര്യങ്ങളാണുള്ളത്. ഇറാനുമായുള്ള നയതതന്ത്ര ബന്ധം വെട്ടിചുരുക്കുക, ഖത്തറിലെ തുര്‍ക്കി സൈനിക താവളം അടക്കുക, ഭീകര-വിഭാഗീയ സംഘടനകളുമായുള്ള ബന്ധം വിച്ഛേദിക്കുക, ഉപരോധ രാഷ്ട്രങ്ങള്‍ ആവശ്യപ്പെടുന്ന ‘ഭീകരപ്രവര്‍ത്തകരെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും അമേരിക്കയുടെയും ഭീകരപട്ടികയിലുള്ളവരെയും കൈമാറുക, ഖത്തര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അല്‍ജസീറ അടക്കമള്ള മാധ്യമ സംവിധാനങ്ങള്‍ അടച്ചു പൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രസ്തുത പട്ടികയിലുണ്ട്.