ഗസ്സ: ഖുദ്‌സില്‍ ബാങ്കുവിളിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഇസ്രയേല്‍ ബില്ലിനെ ‘പരാജിത തീരുമാനം’ എന്ന് വിശേഷിപ്പിച്ച് ഹമാസ് രാഷ്ട്രീയ സമിതി ഉപാധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യ. ഗസ്സയുടെ വടക്കുഭാഗത്തുള്ള ബൈത് ലാഹിയയില്‍ ഒരു മസ്ജിദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിക സമൂഹത്തിന്റെ ആദര്‍ശത്തെ സ്പര്‍ശിച്ചാല്‍ അതിന്റെ ശക്തിയിലും പ്രതിരോധത്തിലും വിസ്‌ഫോടനമുണ്ടാവും. ബാങ്കുവിളിക്ക് വേണ്ടിയുള്ള പഴയ പോരാട്ടം ഇസ്രയേല്‍ ജയില്‍ അങ്കണത്തില്‍ (തടവുകേന്ദ്രങ്ങളില്‍ നേരത്തെ ഇസ്രയേല്‍ ജയിലര്‍മാര്‍ ബാങ്കുവിളിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു) നിന്നും ഖുദ്‌സിലെ മസ്ജിദുകളുടെ അങ്കണങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്. പ്രഥമ അവതരണത്തില്‍ ബില്‍ പാസ്സാക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ ഞങ്ങളുടെ മണ്ണില്‍ നിന്നും ഇസ്രയേല്‍ തുടച്ചുനീക്കപ്പെടുന്നതിന്റെ പ്രാഥമിക ഘട്ടമായിട്ടാണ് ഞങ്ങള്‍ അതിനെ മനസ്സിലാക്കുന്നത്. എന്ന് ഹനിയ്യ വ്യക്തമാക്കി.
ഖുദ്‌സില്‍ ബാങ്കുവിളിക്ക് ഏര്‍പ്പെടുത്തുന്ന നിയന്ത്രണം ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും എതിരായ യുദ്ധത്തിന്റെ സ്ഥാനത്താണുള്ളതെന്ന് ഫലസ്തീന്‍ നിയമനിര്‍മാണ സഭ ഉപാധ്യക്ഷന്‍ അഹ്മദ് ബഹര്‍ പറഞ്ഞു. ഖുദ്‌സിലെ ഇസ്‌ലാമിക സ്വത്വം ഇല്ലാതാക്കാനാണ് ഇസ്രയേല്‍ ഉദ്ദേശിക്കുന്നത്. പ്രസ്തുത ബില്‍ അംഗീകരിക്കപ്പെട്ടാല്‍ ഞങ്ങള്‍ മൗനം പാലിക്കില്ല. ഖുദ്‌സിലെ മസ്ജിദുകളില്‍ നിന്നുള്ള ബാങ്കുവിളിയും നിശബ്ദബാക്കപ്പെടില്ല. എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കും വിമോനചനത്തിനും വേണ്ടി ഒറ്റക്കെട്ടായി നിലകൊള്ളാനും ഫലസ്തീനികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.