മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലെ കൈരാനയില്‍ നിന്നും നിരവധി കുടുംബങ്ങള്‍ കുടിയിറക്കപ്പെട്ടു എന്ന ദേശീയ മനുഷ്യാവകാശ കമ്മീന്റെ റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനവുമായി ന്യൂനപക്ഷ കമ്മീഷന്‍ രംഗത്ത്. തൊഴില്‍പരമായ ആവശ്യാര്‍ഥമാണ് അവര്‍ പ്രദേശം വിട്ടുപോയതെന്ന് ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും അത് വര്‍ഗീയ ചുവയുള്ളതാണെന്നും മുസഫര്‍നഗര്‍, കൈരാന എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങളായ പ്രവീണ്‍ ദവാര്‍, ഫരീദ അബ്ദുല്ല ഖാന്‍ എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൈരാനയില്‍ നിന്നുള്ള പലയാനത്തിന് വര്‍ഗീയ സ്വഭാവമില്ല. കൈരാനയില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ അന്വേഷിച്ച് അവിടം വിട്ടവരില്‍ ഹിന്ദുക്കളും മുസ്‌ലിംകളുമുണ്ട്. ഇവര്‍ ഏതെങ്കിലും പ്രത്യേക സമുദായത്തില്‍ നിന്നുള്ള ഭയം കാരണം വിട്ടുപോയവരല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
കുറ്റകൃത്യങ്ങളുടെ വര്‍ധനവും ക്രമസമാധാന തകര്‍ച്ചയും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കാരണം നിരവധി കുടുംബങ്ങള്‍ ഇവിടെ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് പാലായനം ചെയ്തു എന്നായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്. 2013ല്‍ മുസഫര്‍നഗര്‍ കലാപാനന്തരം 30000ത്തോളം മുസ്‌ലിംകളെ കൈരാനയിലേക്ക് മാറ്റിയതായും ഇവിടുത്തെ ജനസംഖ്യാ സന്തുലിതത്തില്‍ ഇത് വന്‍ മാറ്റമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് ആരോപിച്ചു. പ്രദേശത്ത് മുസ്‌ലിംകള്‍ ഭൂരിപക്ഷ -മേധാവിത്വ സമുദായമായി മാറിയതയായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 2013ലെ പുനരധിവാസം കൈരാനയിലെ സാമൂഹിക സ്ഥിതിയില്‍ മാറ്റമുണ്ടാക്കിയതായും ഇവിടുത്തെ ക്രമസമാധാനം തകരുന്നതിന് കാരണമായതായും കമ്മീഷന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു.