Current Date

Search
Close this search box.
Search
Close this search box.

കിഴക്കന്‍ ജറൂസലേമില്‍ തുര്‍ക്കി എംബസി തുറക്കുമെന്ന് ഉര്‍ദുഗാന്‍

ഇസ്താംബൂള്‍: കിഴക്കന്‍ ജറൂസലേമില്‍ തുര്‍ക്കി എംബസി തുറക്കുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ലോക മുസ്‌ലിം രാജ്യങ്ങളുടെ സംഘടനായ ഒ.ഐ.സി കഴിഞ്ഞയാഴ്ച കിഴക്കന്‍ ജറൂസലേമിനെ ഫലസ്തീന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തുര്‍ക്കിയും അവിടെ എംബസി തുറക്കുന്ന കാര്യം ആലോചിക്കുമെന്ന് വ്യക്തമാക്കിയത്.

ജറൂസലേം ഇസ്രായേല്‍ നിയന്ത്രിക്കുന്ന അവസ്ഥയിലും ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുന്ന അവസ്ഥയിലും ഇത് എത്രത്തോളം സാധ്യമാകുമെന്ന് അറിയില്ല. ഫലസ്തീനികിള്‍ ജറൂസലേമിനെ അവരുടെ ഭാവി തലസ്ഥാനമായാണ് കാണുന്നത്. 1967ലെ യുദ്ധത്തില്‍ ഇസ്രായേല്‍ ജറൂസലേം അനധികൃതമായി കൈയേറിയതോടെയാണ് ഫലസ്തീനികള്‍ക്ക് അവരുടെ തലസ്ഥാനം നഷ്ടപ്പെടുന്നത്.

ഡിസംബര്‍ ആറിന് ട്രംപ് ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതോടെ ലോകരാജ്യങ്ങളില്‍ നിന്ന് വ്യാപക പ്രതിഷേധമാണുയര്‍ന്നിരുന്നത്. യു.എന്നും ലോകമുസ്‌ലിം രാഷ്ട്രങ്ങളും ഇതിനെതിരേ ശക്തമായി പ്രതികരിച്ചു. ഫലസ്തീനിലും പ്രക്ഷോഭം ആളിക്കത്തുകയാണ്. ഇതിനോടകം ആറു പേര്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

 

 

Related Articles