ന്യൂയോര്‍ക്: സിറിയയിലെ കഴക്കന്‍ ഗൂതയില്‍ അതിരൂക്ഷമായി തുടരുന്ന വ്യോമാക്രമണത്തിന് താല്‍ക്കാലിക ശമനമായേക്കും. ഏറെ അനിശ്ചിതത്വങ്ങള്‍ക്കു ശേഷം സിറിയയില്‍ വെടിനിര്‍ത്തല്‍ കരാറിന് യു.എന്‍ പ്രമേയം പാസാക്കി. കഴിഞ്ഞ ദിവസം യു.എന്‍ രക്ഷാസമിതിയുടെ യോഗത്തിലാണ് വെടിനിര്‍ത്തല്‍ കരാര്‍ പാസാക്കിയത്. വിഷയത്തില്‍ വൈകിയാണ് യു.എന്നിന്റെ ഇടപെടല്‍ എന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.
നേരത്തെ വിഷയത്തില്‍ യു.എന്നില്‍ നടക്കുന്ന വോട്ടിങ് തടസപ്പെട്ടിരുന്നു. റഷ്യയും സുരക്ഷ സമിതിയിലെ മറ്റു അംഗങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകളാണ് വോട്ടെടുപ്പ് വൈകാന്‍ കാരണമായത്. പ്രമേയത്തിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന് റഷ്യ ആവര്‍ത്തിച്ചതോടെ ആദ്യ ദിവസങ്ങളില്‍ യോഗത്തില്‍ തീരുമാനമായിരുന്നില്ല. പിന്നീട് യു.എന്‍ ശക്തമായി സിറിയയോട് വെടിനിര്‍ത്താന്‍ ആവശ്യപ്പെടുകയും രക്ഷാ സമിതിയിലെ മറ്റംഗങ്ങള്‍ പ്രമേയത്തെ പിന്താങ്ങുകയുമായിരുന്നു.
കിഴക്കന്‍ ഗൂതയില്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന രൂക്ഷമായ വ്യോമാക്രമങ്ങളെത്തുടര്‍ന്നാണ് യു.എന്നിന്റെ ഇടപെടല്‍. കുവൈത്തും സ്വീഡനുമാണ് വോട്ടിങ്ങിനായുള്ള പ്രമേയം തയാറാക്കിയത്.
കിഴക്കന്‍ ഗൂതയിലെ വിമതരുടെ ശക്തി കേന്ദ്രങ്ങളില്‍ കഴിഞ്ഞ തിങ്കളാഴ്ച സിറിയന്‍ സൈന്യം ആരംഭിച്ച വ്യോമാക്രമണങ്ങളില്‍ ഇതിനോടകം അഞ്ഞൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. റഷ്യയുടെ സഹായത്തോടെ ബശ്ശാര്‍ അല്‍ അസദിന്റെ സൈന്യമാണ് പ്രദേശത്ത് കൂട്ടക്കുരുതി നടത്തുന്നത്.
വിഘടനവാദികള്‍ക്കും ഭീകരര്‍ക്കുമെതിരെ എന്ന പേരില്‍ നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മുഴുവനും സാധാരണക്കാരും സ്ത്രീകളും കുട്ടികളുമാണ്. ഇവിടുത്തെ പ്രധാന നഗരങ്ങളെല്ലാം 2013 മുതല്‍ സിറിയന്‍ സര്‍ക്കാരിന്റെ ഉപരോധത്തിലാണ്. അതേസമയം, വെടിനിര്‍ത്തലിനു ശേഷവും സിറിയയില്‍ വ്യോമാക്രമണം നടന്നതായും റിപ്പോട്ടുണ്ട്.