Current Date

Search
Close this search box.
Search
Close this search box.

ഐസിസ് റിക്രൂട്ട്‌മെന്റ്; അന്വേഷണം നടത്തി ദുരൂഹതയകറ്റണം: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ഏതാനും പേര്‍ ഐസിസില്‍ എത്തിപ്പെട്ടതായുള്ള വാര്‍ത്ത അങ്ങേയറ്റം ഖേദകരവും ഞെട്ടലുളവാക്കുന്നതുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. മലയാളികളെ ഐസിസുമായി ബന്ധിപ്പിക്കുന്ന ഏജന്‍സികളെ കുറിച്ച് അന്വേഷണം നടത്തി ദുരൂഹതയകറ്റാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തയാറാവണമെന്നും അദ്ദഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഭീകര സംഘമാണ് ഐസിസ് എന്ന് ഇതുവരെ പുറത്തു വന്ന വസ്തുതകളില്‍ നിന്നും മനസ്സിലാകുന്നത്. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ബഹുസ്വരതയിലും സഹവര്‍ത്തിത്വത്തിലുമധിഷ്ഠിതമായ സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് തീര്‍ത്തും വിരുദ്ധമായ പ്രവര്‍ത്തനങ്ങളെയാണ് ഐസിസ് പ്രതിനിധീകരിക്കുന്നത്. ഇസ്‌ലാമിക തത്വങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍. നിരപരാധികളെ അരുംകൊല ചെയ്തും കൂട്ടക്കൊല നടത്തിയുമുള്ള ഐസിസ് തേരോട്ടം എന്തു വിലകൊടുത്തും നേരിടാന്‍ അന്താരാഷ്ട്ര സമൂഹം തയാറാവണം.  ലക്ഷക്കണക്കിനാളുകളാണ് ഐസിസിന്റെ അറബ് നാടുകളിലെ ഭീകര വാഴ്ചയിലൂടെ അഭയാര്‍ഥികളായി തീര്‍ന്നത്. വിശുദ്ധ നഗരമായ മദീനയില്‍ പോലും അക്രമം അഴിച്ചു വിട്ടത് നീതീകരിക്കാനാവില്ല. അന്താരാഷ്ട്ര ഇസ്‌ലാമിക പണ്ഡിത സംഘടനയടക്കം ഐസിസിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്.
ഐസിസ് ലോക ശ്രദ്ധയിലേക്ക് വന്ന കഴിഞ്ഞ വര്‍ഷം തന്നെ, ഐസിസ് ഇസ്‌ലാമല്ല എന്ന തലക്കെട്ടില്‍ കേരളത്തില്‍ വ്യാപകമായ ജനകീയ ബോധവല്‍ക്കരണ കാമ്പയിന്‍ തന്നെ ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ചിരുന്നു. ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനുള്ള സാമ്രാജ്യത്വ തന്ത്രമാണ് ഐസിസിന്റെ സൃഷ്ടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും ഇസ്‌ലാമിക സംഘടനകളും അന്നു തന്നെ ചൂണ്ടികാണിച്ചിട്ടുണ്ട്. ഇത് യാഥാര്‍ഥ്യമാണെന്ന കൂടുതല്‍ വെളിപ്പെടുകയാണ്. ഐസിസിനു പിന്നിലെ സാമ്രാജ്യത്വ കരങ്ങളെ കുറിച്ച വിവരങ്ങള്‍ അവര്‍ തന്നെ പുറത്ത് വിട്ടുകൊണ്ടിരിക്കുന്നു. ഐസിസ് റിക്രൂട്ട്‌മെന്റിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടാനുള്ള സാധ്യതക്കെതരിരെ ഭരണകൂടം ജാഗ്രത കൈകൊള്ളണമെന്നും അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. ഐസിസിന്റെ ആശയങ്ങളിലേക്ക് കൂടുതലാളുകള്‍ ആകര്‍ഷിക്കപ്പെടാതിരിക്കാന്‍  കേരളത്തിലെ മുസ്‌ലിം നേതൃത്വവും സംഘടനകളും ജാഗ്രത പാലിക്കണമെന്നും അമീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Related Articles