ഖാന്‍ യൂനുസ്: ഗസ്സ മുനമ്പിലെ ഖാന്‍ യൂനുസിന്റെ എല്ലാ ദിക്കുകളും കഴിഞ്ഞ ദിവസം ശോകമൂകമായിരുന്നു. ദു:ഖം തളംകെട്ടി നില്‍ക്കുന്ന അന്തരീക്ഷത്തില്‍ ഗസ്സന്‍ യുദ്ധ ഭൂമിയിലെ മാലാഖ റസാന്‍ അഷ്‌റഫ് അല്‍ നജ്ജാറിന് കണ്ണീരില്‍ കുതിര്‍ന്ന് വിട നല്‍കി.
ഹൃദയം പൊട്ടുന്ന കനത്ത വേദനയിലാണ് റസാന്റെ ബന്ധുക്കളും ഉറ്റസുഹൃത്തുക്കളും മരണാനന്തര ചടങ്ങിന് സാക്ഷികളായത്. ആയിരകണക്കിന് പേരാണ് മയ്യിത്ത് നമസ്‌കാരത്തിലും വിലാപ യാത്രയിലും പങ്കെടുത്തത്.
വെള്ളിയാഴ്ചയാണ് ഗസ്സയില്‍ ഗ്രേറ്റ് റിട്ടേണ്‍ മാര്‍ച്ചില്‍ പരുക്കേറ്റവരെ ശുശ്രൂഷിക്കുന്നതിനിടെ ഇസ്രായേല്‍ സൈന്യം 21കാരിയായ റസാനു നേരെ നിറയൊഴിക്കുന്നത്. ഞെഞ്ചിനു വെടിയേറ്റ റസാന്‍ അവിടെ വച്ചു തന്നെ പിടഞ്ഞു മരിക്കുകയായിരുന്നു. തുടര്‍ന്ന് അന്താരാഷ്ട്ര തലത്തിലും സോഷ്യല്‍ മീഡിയയിലും ഇസ്രായേലിന്റെ കൊടും ക്രൂരതക്കെതിരെ ശക്തമായ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമാണ് ഉയര്‍ന്നു വന്നത്. അതിന്റെ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.
ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേര്‍ണ്‍സ് തുടങ്ങിയതു മുതല്‍ റസാന്‍ ഗസ്സയില്‍ യുദ്ധത്തില്‍ പരുക്കേറ്റവരെ ശുശ്രൂഷിക്കാനായി ഓടി നടക്കുകയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ കുഞ്ഞുമാലാഖയായി മാറിയ അവരുടെ മരണം ഏവരെയും കനത്ത നിരാശയിലാക്കിയിരിക്കുകയാണ്.
‘എന്റെ മാലാഖ ഇവിടം വിട്ടു പോയിരിക്കുന്നു, ഇപ്പോള്‍ അവള്‍ കൂടുതല്‍ നല്ല ഒരു സ്ഥലത്താണ്. എനിക്കവളെ നന്നായി മിസ് ചെയ്യുന്നുണ്ട്. എന്റെ പൊന്നുമകളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’ കണ്ണീര്‍ മിഴികളാല്‍ റസാന്റെ പിതാവ് പറയുന്നു.
”ഇസ്രായേലി പട്ടാളക്കാരുടെ ഉന്നമായിരുന്നു എന്റെ മകള്‍, അതിശക്തമായി വന്ന ആ ബുള്ളറ്റ് അവളുടെ ഞെഞ്ചകം പിളര്‍ക്കുകയായിരുന്നു. അതൊരു അലക്ഷ്യമായ ബുള്ളറ്റല്ലായിരുന്നു. അവര്‍ക്കറിയാം എന്റെ മകള്‍ ഒരു പാരമെഡിക് വളന്റിയറാണെന്ന്. മാര്‍ച്ച് 30 മുതല്‍ പരുക്കേറ്റവരെ ചികിത്സിക്കാനായി അവള്‍ അവിടെയുണ്ട്.” ചോരാത്ത ആത്മവീര്യത്തിലും ദു:ഖം കടിച്ചമര്‍ത്തി റസാന്റെ ഉമ്മ സബ്രീന്‍ പറഞ്ഞു.
‘ഉപരോധത്തില്‍ പരുക്കേറ്റ സ്ത്രീകളെയും കുട്ടികളെയും പരിചരിക്കുന്നതിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നത്. എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴു മണി മുതല്‍ രാത്രി എട്ടു മണി വരെ അവള്‍ പ്രതിഷേധം നടക്കുന്നിടത്തേക്ക് പോകും. ഇസ്രായേല്‍ പട്ടാളക്കാരെ ഭയപ്പെടാത്ത ധീരതയുള്ള പെണ്‍കുട്ടിയായിരുന്നു അവള്‍. എല്ലാ ദിവസവും രക്തം കലര്‍ന്ന യൂണിഫോമുമായിട്ടാണ് അവള്‍ വീട്ടില്‍ വരാറുള്ളത്. പ്രതിഷേധത്തിന്റെ അവസാനം വരെ അവള്‍ അവിടെ നില്‍ക്കാറുണ്ട്’- വെടിയേറ്റ് രക്തം കലര്‍ന്ന അവളുടെ യൂണിഫേം ഉയര്‍ത്തിപ്പിടിച്ച് സബ്രിന്‍ പറയുന്നു.
ആറു സഹോദരങ്ങളുടെ ഏറ്റവും ചെറിയ സഹോദരിയായിരുന്നു നജ്ജാര്‍. ജനറല്‍ നഴ്‌സിങ്ങില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് അവര്‍ പാരമെഡിക് വളന്റിയറായി യുദ്ധ ഭൂമിയില്‍ എത്തുന്നത്. നിരവധി പ്രാഥമിക ശുശ്രൂഷയുടെ കോഴ്‌സുകളും റസാന്‍ പൂര്‍ത്തിയാക്കിയിരുന്നു.